നടി ആർഷ ബൈജു, സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവ് ആണെന്ന് പറയുന്നു.

ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആർഷ ബൈജു. ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ ആർഷ, അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. പിന്നീട് രാമചന്ദ്ര ബോസ് ആന്റ് കോ, തുടരും എന്നീ ചിത്രങ്ങളിലെ ആർഷയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'പ്ലൂട്ടോ' ആണ് ആർഷയുടെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അൽത്താഫ് സലിം, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഇപ്പോഴിതാ മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ തുടരും എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് ആർഷ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമകളിൽ ഓഫറുകൾ വരാറുണ്ടെങ്കിലും താൻ വളരെ സെലക്ടീവ് ആണെന്നാണ് ആർഷ ബൈജു പറയുന്നത്. എന്നാൽ ഒട്ടും ആലോചിക്കാതെ യെസ് പറഞ്ഞ ചിത്രമാണ് തുടരും എന്ന് ആർഷ ബൈജു പറയുന്നു.

"ആകെ കുറച്ച് സിനിമകൾ മാത്രമാണ് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത്. സിനിമകൾ കമ്മിറ്റ് ചെയ്യാൻ ഞാൻ കുറച്ച് സമയം എടുക്കാറുണ്ട്. ഓഫറുകൾ വരാറുണ്ടെങ്കിലും ഞാൻ വളരെ സെലക്ടീവാണ്. അതുകൊണ്ടാണ് ഞാൻ ചെയ്യുന്ന സിനിമകൾക്കിടയിൽ ഗ്യാപ്പ് വരുന്നത്. ആരെങ്കിലും ഒരു സിനിമയുമായി സമീപിച്ചാൽ ആലോചിച്ച് മാത്രമാണ് ഞാൻ തീരുമാനം പറയാറുള്ളത്. അങ്ങനെ ആലോചിക്കാതെ ഉടൻ തന്നെ ‘യെസ്’ പറഞ്ഞ സിനിമയാണ് ‘തുടരും. ആ സിനിമ വളരെ പെട്ടെന്ന് തുടങ്ങുമെന്ന് എന്നോട് പറഞ്ഞിരുന്നു. എനിക്ക് ആ കഥാപാത്രം നന്നായി ചെയ്യാൻ കഴിയണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ആകെ കുറച്ച് സീനുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്." ആർഷ ബൈജു പറയുന്നു.

"അതുകൊണ്ട് യാതൊരു പ്രശ്നങ്ങളുമില്ലാതെ അത് നന്നായി ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതോടൊപ്പം വലിയ ആകാംക്ഷയും ഉണ്ടായിരുന്നു. സ്വാഭാവികമായും ലാലേട്ടനെയും ശോഭന മാമിനെയും കാണാനും അവരോട് സംസാരിക്കാനും ആഗ്രഹമുണ്ടായിരുന്നു. അതിലുപരി അവരുടെ കൂടെയുള്ള ഒരു സിനിമയുടെ ഭാഗമാകുക എന്നതായിരുന്നു എനിക്ക് ഏറ്റവും വലിയ സന്തോഷം. സെറ്റിൽ ഇരുവരും വളരെ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് അവരുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനേക്കാൾ കൂടുതൽ ആകാച്ചാംക്ഷയാണ് തോന്നിയത്." ആർഷ ബൈജു കൂട്ടിച്ചേർത്തു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആർഷയുടെ പ്രതികരണം.

YouTube video player