'പേട്രിയറ്റ്' സിനിമയുടെ രണ്ടാം ലുക്ക് പോസ്റ്റർ എഐ നിർമ്മിതമാണെന്ന ആരോപണങ്ങളെ ആർട്ട് ഡയറക്ടർ ഷാജി നടുവിൽ തള്ളി. ഓടുന്ന കാറിലെ അപകടകരമായ ആക്ഷൻ രംഗം മമ്മൂട്ടിയും മോഹൻലാലും ഏറെ പ്രയത്നിച്ച് ചെയ്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുടെ ഓരോ അപ്ഡേറ്റുകളും മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സെക്കന്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടി. എന്നാൽ സാരഥിയായി കുഞ്ചാക്കോ ബോബൻ കാറിലിരിക്കുമ്പോൾ ഒരു ഡോറിനപ്പുറം മമ്മൂട്ടിയും സൺറൂഫിന് മുകളിലൂടെ മോഹൻലാലും തോക്കും ചൂണ്ടി നിൽക്കുന്നതായിരുന്നു സെക്കന്റ് ലുക്ക്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇത് എഐ ആണെന്ന കമന്റുകളും ചിലർ ഉന്നയിച്ചു. ഇവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആർട്ട് ഡയറക്ടർ ഷാജി നടുവിൽ.

ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നതെന്നും എല്ലാം എഐ മായം ആണെന്ന് കരുതരുതെന്നും ഷാജി പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്തു ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ ഒരു സീൻ എടുത്തതെന്നും കാറിന്റെ വേഗതയ്ക്കനുസരിച്ചു അടഞ്ഞു പോകുന്ന ഡോറിനെ തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞു നിന്നാണ് അദ്ദേഹം അത് ചെയ്തതെന്നും ഷാജി പറഞ്ഞു. മോഹൻലാലിന്റെ കാലിൽ തന്റെ കാലുകൊണ്ട് ലോക്ക് ചെയ്താണ് മമ്മൂട്ടി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഷാജി നടുവിൽ പറയുന്നത്

ആരെയും കുറ്റപ്പെടുത്താനായല്ല ഈ ഒരു കുറിപ്പ്...

കാഴ്ചക്കാരന്... അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്‌... വിമർശിക്കാനും അംഗീകരിക്കാനും ഉള്ള അവകാശവും ഉണ്ട്‌.....

പാട്രിയേറ്റ് ഷൂട്ടിംഗ് സമയം ശ്വാസമടക്കിപ്പിടിച്ച് കണ്ട കാഴ്ചയാണ് എനിക്ക് പറയാനുള്ളത്...

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂക്ക ജോയിൻ ചെയ്തു ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ ഒരു സീൻ എടുത്തത്

വേഗത്തിൽ ഓടുന്ന വാഹനത്തിന്റെ ഡോർ തുറന്നു വെളിയിലേക്ക് ചാഞ്ഞു നിന്ന് മമ്മൂക്ക ഇത് ചെയ്യുമ്പോൾ അത്ഭുതത്തോടെയും ആകാംക്ഷയോടും അതിലേറെ നെഞ്ചിടിപ്പും പ്രാർത്ഥനയും മാത്രം ആയിരുന്നു മനസ്സിൽ എന്റെ മാത്രമല്ല മുഴുവൻ ക്രൂ മെമ്പർ മാരുടെയും മനസ്സിൽ അങ്ങനെ തന്നെ ആയിരുന്നു.. കാരണം......

കാറിന്റെ വേഗതയ്ക്കനുസരിച്ചു അടഞ്ഞു പോകുന്ന ഡോറിനെ തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞു നിൽക്കുന്ന മമ്മൂക്ക..

സപ്പോർട്ട് ചെയ്യാൻ ഒന്നുമില്ലാത്ത ഇടത്തിൽ

സൺ റൂഫിനിടയിലൂടെ വെളിയിലേക്ക് നിൽക്കുന്ന ലാലേട്ടന്റെ കാലിനെ തന്റെ കാലുകൊണ്ട് ലോക്ക് ചെയ്തത് അദ്ദേഹം അത് ചെയ്തപ്പോൾ

സത്യത്തിൽ എല്ലാ ഭയപാടുകൾക്കും മുകളിൽ തോന്നിയ ഒരു കോരിത്തിരിപ്പ്.....

രോമാഞ്ചം......

ഒത്തൊരുമയോടെ സഹകരിച്ച് അവരത് ചെയ്യുന്നത് കാണാൻ..

ഭാഗ്യം ലഭിച്ചതിന്

അതിൽ പങ്കാളി ആവൻ കഴിഞ്ഞതിന് ദൈവത്തോട് നന്ദി.. പറഞ്ഞിരുന്നു..

ഈ ഒരു ആത്മാർത്ഥതയാണ് അന്നും ഇന്നും എന്നും

ഇവരെ താരങ്ങൾ ആയി നില നിർത്തുന്നത്...

എന്ന് ഞാൻ വിശ്വസിക്കുന്നു..

ഇത്രയും കുറിക്കേണ്ടി വന്നത്...

ഈ കാഴ്ചകളെയും അതിന് കൊടുത്ത പ്രയത്നത്തെയും കാണാതെ പോകുന്ന....

എല്ലാം AI മയം എന്ന് നിസ്സാര വത്കരിക്കുന്നവരുടെ ഭാഷ.....

ഒരുപാട് വേദനിപ്പിച്ചത് കൊണ്ട് കുറിച്ചതാണ്..

എല്ലാം AI... മയം അല്ല കൂട്ടുകരെ.....