കരഞ്ഞുകൊണ്ടുള്ള ലൈവ്, സജ്‍നയ്‍ക്ക് ബിരിയാണിക്കട നടത്താൻ സഹായവുമായി ജയസൂര്യ
സാമൂഹ്യവിരുദ്ധരെ കുറിച്ച് പരാതിപ്പെട്ട് കരഞ്ഞുകൊണ്ട് ലൈവില്‍ വന്ന് ട്രാൻസ്‍ജെൻഡര്‍ സജ്‍നയ്‍ക്ക് സഹായവുമായി ജയസൂര്യ.
കൊച്ചിയിലെ ട്രാൻസ്‍ജെൻഡര്‍ സജ്‍ന ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ ജയസൂര്യ. സജ്‍നയ്‍ക്ക് ബിരിയാണിക്കട തുടങ്ങാൻ ജയസൂര്യ സാമ്പത്തിക സഹായം നല്‍കും. ബിരിയാണി വില്‍ക്കുന്ന സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് തന്നെയും മറ്റ് ട്രാൻസ്‍ജെൻഡര്‍ വ്യക്തികളെ അധിക്ഷേപിച്ച് എന്ന് പരാതിയുമായി സജന രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇവര്‍ പരാതിപ്പെട്ടത്. ഫഹദടക്കമുള്ള അഭിനേതാക്കള്‍ സജനയുടെ ലൈവ് ഷെയര്‍ ചെയ്‍തിരുന്നു. സജ്‍നയ്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ യുവജനകമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്‍തു.
എറണാകുളത്ത് ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്‌നയക്ക്. കച്ചവടസമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് തന്നെയും കൂടെയുള്ള മറ്റ് ട്രാൻസ്‍ജെൻഡര്‍ വ്യക്തികളെയും അധിക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‍തുവെന്ന് സജ്‍ന പറയുന്നു.
ഇക്കാര്യം സംബന്ധിച്ച് പൊലീസില്‍ പരാതി ബോധിപ്പിച്ചുവെങ്കിലും അവരില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും സജ്‌ന ലൈവ് വീഡിയോയിലൂടെ പറയുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ച് പോവുകയായിരുന്നു. തന്‍റെ ദുരവസ്ഥ വിവരിച്ച് സജന ഫേസ്ബുക്കില്‍ ലൈവ് വന്നോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. ട്രാൻസ്‌ജെൻഡർ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് യുവജന കമ്മിഷൻ നിർദേശം നൽകി. സജനയുടെ വിഷയത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടീൽ നടത്തുമെന്നും ചിന്ത ജെറോം പറഞ്ഞു.
സജ്‍നയ്‍ക്ക് സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.