‘ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടന്നേനെ’; മഞ്ജു വാര്യര്‍ പറയുന്നു
കന്മദം എന്ന ഹിറ്റ് ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.
സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓർമ്മയിൽ നടി മഞ്ജു വാര്യര്‍. ലോഹി സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുവെന്ന് ഇന്നലെയും ആലോചിച്ചു. കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണമെന്ന് ഉറപ്പാണെന്നും മഞ്ജു കുറിക്കുന്നു. കന്മദം എന്ന ഹിറ്റ് ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.
മഞ്ജു വാര്യരുടെ വാക്കുകൾ
ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... 'ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം. മനുഷ്യർ 'തനിയാവർത്തന 'ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona