‘സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വേദനാജനകം, പ്രത്യേകിച്ച് കേരളത്തില്‍'; രഞ്ജിനി പറയുന്നു
വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയതെന്ന് താരം പറഞ്ഞു.
സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീധന മരണങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി രഞ്ജിനി. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്. അതിനാല്‍ സ്വര്‍ണ്ണത്തിന് പകരം മക്കള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടതെന്ന് രഞ്ജിനി പറഞ്ഞു. കേരളത്തില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ വേദനയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വേദനജനകമാണ്. പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫ്‌ലാറ്റും, സ്വര്‍ണ്ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്. വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്’,എന്നാണ് രഞ്ജിനി കുറിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona