‘രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി’; ദിലീപ് കുമാറിനെ കുറിച്ച് സുരേഷ് ഗോപി
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാർ അന്തരിച്ചത്. ന്യൂമോണിയ ബാധയെത്തുടർന്നായിരുന്നു അന്ത്യം.
ഇതിഹാസ താരം ദിലീപ് കുമാറിന് വിടപറയുകയാണ് കലാലോകം. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ സുരേഷ് ഗോപി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഒരുക്കം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ദിലീപ് കുമാറും ഭാര്യയും വന്നതും ഇരുവരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചതും താരം ഓർക്കുന്നു. അദ്ദേഹം മഹാനായ ഒരു കുടുംബസ്ഥനും മികച്ച നടനുമായിരുന്നു എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ വാക്കുകൾ
ഹിന്ദി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭ ശ്രി. ദിലീപ് കുമാറിന് ആദരാഞ്ജലികൾ!
1989 ഡിസംബറിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിന് മുന്നിലെ കടലോരത്ത് 'ഒരുക്കം' ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്‌നിയും വന്നിറങ്ങി. രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നു. മഹാനായ കുടുംബസ്ഥൻ.. മഹാനായ നടൻ.. പ്രണാമം!
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാർ അന്തരിച്ചത്. ന്യൂമോണിയ ബാധയെത്തുടർന്നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona