‘പോരാട്ടത്തിനും കഷ്ടപ്പാടുകൾക്കും ഒടുവിൽ അവൾ സബ് ഇൻസ്പെക്ടർ ആയി’; ആനി ശിവയ്ക്ക് അഭിനന്ദനവുമായി ശ്വേത
അതേസമയം, വര്‍ക്കലയിൽ നിന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് ആനിക്ക് സ്ഥലംമാറ്റം ലഭിച്ചു കഴിഞ്ഞു.
പ്രതിസന്ധികളോട് പോരാടി കേരളാ പൊലീസിൽ സബ് ഇൻസ്പെക്ട്ടറായി ജോലി നേടിയ ആനി ശിവയെ കുറിച്ചാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. ജീവിതത്തെ പിന്നോട്ടുവലിക്കുന്ന പ്രതിസന്ധികളുണ്ടാകുമ്പോള്‍ തോറ്റുപോകരുതെന്നും ഏത് പ്രതിസന്ധിയും നേരിടാനുള്ള കരുത്ത് ഉണ്ടാകണമെന്നുമാണ് ആനി തന്റെ വിജയത്തിലൂടെ നൽകുന്ന സന്ദേശം. നിരവധി പേർ ഇതിനോടകം ആനിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി ശ്വേതാ മേനോൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
‘ഭർത്താവും കുടുംബവും ഉപേക്ഷിച്ച്, 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവിലേക്ക് ഇറങ്ങുമ്പോൾ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വർഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകൾക്കും ശേഷം അവൾ ഇപ്പോൾ പൊലീസ് സബ് ഇൻസ്പെക്ടർ ആയി. 2014-ൽ ഒരു സുഹൃത്ത് നിർദ്ദേശിച്ചപ്രകാരം വനിതാ സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് ഹാജരാകാൻ അനി തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററിൽ ചേർന്നു. വനിതാ പൊലീസിനായി അവർ ടെസ്റ്റിനും ഹാജരായി. 2016ൽ ഒരു വനിതാ പൊലീസായി നിയമിതയായി. 2019ൽ സബ് ഇൻസ്പെക്ടർ ടെസ്റ്റ് ക്ലിയർ ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഐസ്ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവൾ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു’, എന്നാണ് ശ്വേത കുറിച്ചത്.
അതേസമയം, വര്‍ക്കലയിൽ നിന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് ആനിക്ക് സ്ഥലംമാറ്റം ലഭിച്ചു കഴിഞ്ഞു.
കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് എറണാകുളത്തേക്ക് മാറ്റിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona