''ആര്യൻ ഖാനെ കുടുക്കിയത്?, ബിജെപി പ്രവർത്തകനെങ്ങനെ അവിടെത്തി''? തെളിവുകൾ സഹിതം മന്ത്രിയുടെ ആരോപണം
''ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച് വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണ്.'''
മുംബൈ:മയക്കുമരുന്ന് കേസിൽ എൻസിബി (ncb) പിടിയിലായ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ (aryan khan ) കുടുക്കിയതാണെന്ന ആരോപണവുമായി മഹാരാഷ്ട്ര എൻസിപി മന്ത്രി ( ncp minister ). ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും ( bjp ) മന്ത്രി നവാബ് മാലിക് ആരോപിച്ചു. ചില തെളിവുകൾ സഹിതമാണ് മന്ത്രിയുടെ ആരോപണം.
ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച് വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണ്. എൻസിബി ഉദ്യോഗസ്ഥനല്ലാത്ത ഒരു ബിജെപി പ്രവർത്തകൻ എങ്ങനെ റെയ്ഡിന്‍റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതൽ വിവരങ്ങൾക്കായി എൻസിബിയ്ക്കൊപ്പം പോയെന്നുമാണ് ഇതിൽ ബനുശാലിയുടെ മറുപടി.
പക്ഷെ മുൻപ് പലപ്പോഴും ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം. എൻസിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർത്തിക്കഴിഞ്ഞു.
ഒരു സ്വകാര്യ ഡിക്ടറ്റീവും റെയ്ഡിന്‍റെ ഭാഗമായിരുന്നു. ഇയാൾ ആര്യൻഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞ്,അവർ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡിൽ പുറത്ത് നിന്ന് ആളുകൾ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവിൽ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് എൻസിബിയും ബിജെപിയും. മുൻപ് നവാബ് മാലിക്കിന്‍റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചാണ് പ്രതിരോധം.