ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. 

ഹരി മരുന്ന് കേസിൽ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആര്യന്‍ ഖാന്‍(Aryan Khan). ബോംബെ ഹൈക്കോടതിയിലാണ്( Bombay high court) ആര്യന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും എന്‍സിബി ഓഫീസില്‍ എത്തുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിന് ഇരയാവുകയാണ്. അതുകൊണ്ട് കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നുവെന്നും ആര്യന്‍ വ്യക്തമാക്കി.

തന്നെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്. 

രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.