മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച മിറാഷ് ഒടിടിയിലേക്ക്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ മോഡിലൊരുങ്ങിയ മികച്ച സിനിമയാണെന്ന് പ്രേക്ഷകര്‍.
മികച്ച ത്രില്ലർ സിനിമകളുടെ സംവിധായകൻ. ജീത്തു ജോസഫിന് ഈ വിശേഷം ഒരു അതിശയോക്തിയല്ല. ദൃശ്യം മുതൽ തുടങ്ങിയ ജീത്തു ജോസഫിന്റെ ത്രില്ലർ പടങ്ങൾക്ക് ആരാധകരും ഏറെയാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് മിറാഷ്. ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലർ സിനിമാനുഭവം ആയിരുന്നു. പേര് പോലെ ചുറ്റുമുള്ള മനുഷ്യർ മരീചികയാണെന്ന തോന്നൽ പ്രേക്ഷക മനസിൽ സമ്മാനിച്ച ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുകയാണ്.
സോണി ലിവിനാണ് മിറാഷിന്റെ ഒടിടി സ്ട്രിമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഒക്ടോബർ 20 മുതൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ഇതോട് അനുബന്ധിച്ചുള്ള ട്രെയിലർ സോണി ലിവ് പുറത്തിറക്കിയിട്ടുണ്ട്. തിയറ്ററിൽ മിസായവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു അനുഭവം ഒടിടി റിലീസ് സമ്മാനിക്കുമെന്ന് ഉറപ്പാണ്. സെപ്റ്റംബർ 19ന് ആയിരുന്നു മിറാഷ് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് 32-ാം ദിനമാണ് ഒടിടി റിലീസും.
അഭിരാമി, അശ്വിൻ, കിരൺ എന്നിവരാണ് മിറാഷിയെ കേന്ദ്ര കഥാപാത്രങ്ങൾ. ഇത് യഥാക്രമം അപർണും ആസിഫ് അലിയും ഹക്കീം ഷാജഹാനും അവതരിപ്പിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായാണ് ആസിഫ് അലി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ആദ്യാവസാനം വരെ ത്രില്ലർ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിൽ പദപ്രശ്നം പോലൊരു ക്ലൈമാക്സും തിരക്കഥാകൃത്ത് ഒരുക്കിയിട്ടുണ്ട്.
മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് മിറാഷ്. ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.



