കോൻ ബനേഗ ക്രോർപതി സീസൺ 17-ൽ പങ്കെടുത്ത ഇഷിത് ഭട്ട് എന്ന കുട്ടി മത്സരാർത്ഥി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഓവര്‍ കോണ്‍ഫിഡന്‍സ് കാരണം അറിയാമായിരുന്ന ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകി ഷോയിൽ നിന്ന് പുറത്താകുകയും ചെയ്തു.
വിജ്ഞാനപ്രദവും ആകർഷകവുമായ എപ്പിസോഡുകൾ കൊണ്ട് ഒട്ടനവധി ആരാധകരെയും പ്രേക്ഷകരെയും സ്വന്തമാക്കിയ ഹിന്ദി ഷോയാണ് കോൻ ബനേഗ ക്രോർപതി. അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന ഷോയിലൂടെ ഒട്ടനവധി പേരുടെ ജീവിതങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്. ലക്ഷാധിപതികളും കോടിപതികളും ആയിട്ടുണ്ട്. മത്സരാർത്ഥികൾ കാരണം പലപ്പോഴും ഷോ വാർത്തകളിലും ഇടംനേടിയിട്ടുണ്ട്. അത്തരത്തിൽ കോൻ ബനേഗ ക്രോർപതി സീസൺ 17ലെ ഒരു കുട്ടി മത്സരാർത്ഥിയാണ് സോഷ്യലിടത്ത് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
ഷോയുടേതായി ഒക്ടോബർ 9ന് നടന്ന എപ്പിസോഡാണ് വൈറലായിരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശിയായ ഇഷിത് ഭട്ട് എന്ന കുട്ടിയായിരുന്നു ഷോയിൽ പങ്കെടുക്കാൻ എത്തിയത്. ഷോയുടെ റൂൾസ് അമിതാഭ് ബച്ചൻ പറയാൻ വന്നപ്പോൾ, "എനിക്ക് നിയമങ്ങൾ അറിയാം, ഇപ്പോ എന്നെ വിശദീകരിച്ചു കേൾപ്പിക്കാൻ നിൽക്കണ്ട", എന്ന് ഓവർ കോൺഫിഡൻസോടെ ഇഷിത് പറയുന്നത് വൈറൽ വീഡിയോകളിൽ കാണാം. അമിതാഭ് ബച്ചനോട് ഇങ്ങനെ സംസാരിച്ചത് പ്രേക്ഷകർക്കിടയിൽ അമ്പരപ്പ് ഉളവാക്കി. പിന്നീട് ചോദിച്ച ഓരോ ചോദ്യങ്ങൾക്കും ഓപ്ഷനുകൾക്ക് മുൻപ് തന്നെ കുട്ടി ഉത്തരം നൽകുന്നുണ്ട്.
നാല് ചോദ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയ ഇഷിത് പക്ഷേ അറിയാമായിരുന്ന ഉത്തരം തെറ്റിച്ച് ഷോയിൽ നിന്നും പുറത്തായി. വാൽമീകി രാമായണത്തിലെ ആദ്യത്തെ കാണ്ഡത്തിൻ്റെ (വിഭാഗം/പുസ്തകം) പേരെന്താണ്? എന്നതായിരുന്നു ചോദ്യം.
A. ബാലകാണ്ഡം
B. അയോധ്യാ കാണ്ഡം
C. കിഷ്കിന്ധാ കാണ്ഡം
D. യുദ്ധ് കാണ്ഡം
എന്നിങ്ങനെ ഒപ്ഷനുകളും നൽകി. ഇഷിത് പറഞ്ഞത് അയോധ്യ കാണ്ഡം എന്നായിരുന്നു. ഉത്തരം ശരിയാണോന്ന് പല ആവർത്തി ബച്ചൻ ചോദിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ അയോധ്യ കാണ്ഡത്തിൽ ഇഷിത് ഉറച്ചു നിന്നു. ഒടുവിൽ ഇത്തരം തെറ്റാണെന്ന് അമിതാഭ് ബച്ചൻ അറിയിക്കുകയും ചെയ്തു. നാല് ചോദ്യങ്ങളിലൂടെ 25,000 രൂപ നേടിയ ഇഷിത്തിന് ഒടുവിൽ വെറുംകൈയോടെ വീട്ടിലേക്ക് മടങ്ങേണ്ടിയും വന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മലയാളികൾ അടക്കം കമന്റുകൾ ചെയ്യുന്നുണ്ട്. ഓവർ കോൺഫിഡൻസും എടുത്തു ചാട്ടവും നല്ലതല്ലെന്നാണ് ഇവർ പറയുന്നത്. 'സ്മാർട്ട് ആകാം, ഓവർ സ്മാർട്ട് പരാജയം സമ്മാനിക്കും', എന്നും കമന്റുകൾ ഉണ്ട്. അമിതാഭ് ബച്ചനോട് കയർത്തും ബഹുമാനവും ഇല്ലാതെ സംസാരിച്ചതിനാലും വിമർശനങ്ങളും ഉയരുന്നുണ്ട്. 'കൊച്ചുകുട്ടിയല്ലേ.. അവനെ വിട്ടേക്ക്' എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.



