വിജയചിത്രമായ 'വാഴ 2'-ന് ശേഷം, 'വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' പ്രഖ്യാപിച്ചു. യുവതികളുടെ കഥ പറയുന്ന ഈ സിനിമയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി.

രിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചൊരു സിനിമയാണ് വാഴ 2. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥപറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും മിന്നിത്തിളങ്ങിയിരിക്കുകയാണ്. ചിത്രം തിയറ്ററിൽ തുടരുന്നതിനിടെ തന്നെ വാഴ 3യും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നവാ​ഗതനായ വിശ്വൻ ശ്രീജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിൻ ദാസ് തന്നെയാണ്. വാഴ ഫ്രാഞ്ചൈസിയിലെ എല്ലാ സിനിമകൾക്കും തിരക്കഥ ഒരുക്കിയത് വിപിൻ ആണ്.

'വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്നാണ് ചിത്രത്തിന്റെ പേര്. പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. വിമർശന കമന്റുകളാണ് ഏറെയും. അതിന് കാരണം യുവതികളുടെ കഥ പറയുന്നു എന്നതാണ്. 'ഇവളുമാർക്കെന്ത് കഥ ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ', എന്നാണ് ചിലരുടെ കമന്റുകൾ.

'ഇവരുടെ കഥ എന്താവും? എന്തായാലും ബജറ്റ് കുറവ് ആയിരിക്കും പടത്തിന്. ഇവളുമാര് ഏറ്റവും കൂടുതല്‍ വീട്ടിലും ഫോണിലും അല്ലെ. ഭ്രമയുഗം പേരെ ഒരു വീട്, നാല് പേര്. സ്കൂള്‍ അപ്പുറത്തെ വീട്, അടുത്തുള്ള കട കഴിഞ്ഞു', എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. "പെണ്ണുങ്ങളുടെ കഥയാണോ? എങ്കിൽ സിനിമയ്ക്ക് തീരുമാനം ആയി, ഒന്ന് ഹൈപ്പിൽ വന്നതായിരുന്നു. പേര് കേട്ടതോടെ അതങ്ങ് തീർന്ന് കിട്ടി, ഇൻസ്റ്റാഗ്രാം കോമാളി പെണ്ണുങ്ങൾ ആയിരിക്കും ഇതിൽ അഭിനയിക്കാൻ പോകുന്നത്", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

എന്നാൽ വാഴ 3യെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരും ധാരാളമാണ്. "ഇത്തവണ പെൺകുട്ടികളുടെ കഥയാണ് എന്ന് കേൾക്കുന്നു. അതിനേക്കാൾ നല്ല കാര്യം! പെൺകുട്ടികൾ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഉദാഹരണത്തിന് പഠിക്കുന്ന പ്രായത്തിൽ നാട്ടിലെ ആണുങ്ങൾ പലരും പുറകെ നടന്നു വെറുപ്പിക്കുന്നത്.. മറ്റു പെൺകുട്ടികളുമായുള്ള കമ്പാരിസൺ (സൗന്ദര്യത്തിന്റെ പേരിൽ ആയാലും പഠിത്തത്തിന്റെ പേരിലായാലും), അതുപോലെ വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതുവരെ ഉണ്ടായിരുന്ന കൂട്ടുകാരികളെ വിട്ടുപിരിയേണ്ട അവസ്ഥകൾ.. ഇതെല്ലാം മനോഹരമായി അവതരിപ്പിക്കുന്ന ഒരു സിനിമയായാൽ മതിയായിരുന്നു", എന്നാണ് ഒരു സിനിമാസ്വാദകന്റെ പോസ്റ്റ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming