നിവിൻ പോളി ചിത്രം നേടിയത്.

മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ട വിവരം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. എന്നാൽ, സാധാരണയായി വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോൾ അഭിനേതാക്കളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്ററുകൾ ഇറക്കുന്ന പതിവ് രീതിക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്ററാണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകരായ സംവിധായകൻ, തിരക്കഥാകൃത്ത്, ക്യാമറാമാൻ, എഡിറ്റർ, നിർമ്മാതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള 300 കോടി പോസ്റ്ററാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ദ്ധർക്ക് അർഹിച്ച പ്രാധാന്യം നൽകിയ നിർമ്മാതാക്കളുടെ ഈ വേറിട്ട നീക്കത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാലോകത്തും ഈ പോസ്റ്റർ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

സംവിധായകൻ ഗിരീഷ് എ.ഡി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഛായാഗ്രഹണം നിർവ്വഹിച്ച അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവരാണ് 300 കോടി നേട്ടത്തിന്‍റെ പോസ്റ്ററിലുള്ളത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 28-ാം ദിനത്തിലും നിറഞ്ഞ സദസ്സിൽ 266 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.

വിഷ്ണു വിജയന്‍റെ വ്യത്യസ്തയാർന്ന സംഗീതവും അജ്‌മൽ സാബുവിന്‍റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ കൃത്യതയാർന്ന എഡിറ്റിംഗും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. പ്രായഭേദമന്യേ ഏവരും വീണ്ടും തിയേറ്ററുകളിലേക്ക് റീവാച്ചിനായി വരുന്നതിനാൽ തന്നെ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ചിത്രത്തിന്‍റെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക