മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസംഗം; ഭാവവ്യത്യാസമില്ലാതെ ഒറ്റ നിൽപ്പ്, ഭീമൻ രഘുവിന്റെ വീഡിയോ
അച്ഛന്റെ സ്ഥാനമാണ് താൻ മുഖ്യമന്ത്രിക്ക് നൽകുന്നതെന്നും നടൻ പറയുന്നു

കഴിഞ്ഞ ദിവസം ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മലയാള സിനിമയിലെ പുരസ്കാര അർഹർ ഉൾപ്പടെ നിരവധി താരങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇതിനിടയിൽ ഏവരുടെയും കണ്ണുടക്കിയത് നടൻ ഭീമൻ രഘുവിലേക്കാണ്. അതിന് കാരണമാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും.
ഇന്നലെ 15 മിനിറ്റോളം ആയിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇത്രയും സമയം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റ് നിന്ന് ഭീമൻ രഘു പ്രസംഗം കേട്ടു. മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിന് മുന്നിലെത്തിയതും നടൻ എഴുന്നേറ്റ് നിന്നു. കാണികൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
പരിപാടികഴിഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ബഹുമാന സൂചകമായാണ് താൻ എഴുന്നേറ്റ് നിന്നതെന്നും ഭീമൻ രഘു പറഞ്ഞു. അച്ഛന്റെ സ്ഥാനമാണ് താൻ മുഖ്യമന്ത്രിക്ക് നൽകുന്നതെന്നും നടൻ പറയുന്നു. "മുഖ്യമന്ത്രി ഏത് പരിപാടിക്ക് വന്നാലും, ഞാൻ എവിടെ ആണോ ഇരിക്കുന്നത് അവിടെ തന്നെ ഞാൻ എഴുന്നേറ്റ് നിൽക്കും. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നത് കൊണ്ടാണത്. എന്റെ അച്ഛന്റെ കൾച്ചറും ഞാൻ വളർന്നു വന്ന രീതിയുമായിട്ടെല്ലാം ചിലപ്പോഴൊക്കെ അദ്ദേഹത്തിന് താരതമ്യം തോന്നും", എന്നും ഭീമൻ രഘു പറഞ്ഞു.
അതേസമയം, അഭിനേതാവിന് പുറമെ താനൊരു സംവിധായകന്‍ കൂടിയാണെന്ന് അടുത്തിടെ ഭീമന്‍ രഘു തെളിയിച്ചിരുന്നു. 'ചാണ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന ചിത്രത്തിന്‍റെ പേര്. മീനാക്ഷി ചന്ദ്രന്‍, രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു എന്നിവരായിരുന്നു അഭിനേതാക്കളായി എത്തിയത്.
കൂറ്റൻ സെറ്റ്, ചുറ്റും തീയും പുകയും വെടിയൊച്ചകളും; 'വാലിബൻ' ലൊക്കേഷൻ വീഡിയോ ലീക്കായി