ഭീഷ്‍മ പര്‍വ്വത്തെക്കുറിച്ച് യുവ സംവിധായകന്‍. Bheeshma Parvam

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം (Bheeshma Parvam). ബിഗ് ബി (Big B) പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രം എന്നതാണ് ഭീഷ്മ പര്‍വ്വത്തിന്‍റെ യുഎസ്‍പി. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭീഷ്മ പര്‍വ്വവും മമ്മൂട്ടിയുടെ നായക കഥാപാത്രമായ മൈക്കിളുമാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും ചിത്രത്തിന്‍റെ റിവ്യൂസുമായി എത്തുന്നുണ്ട്. അമല്‍ നീരദ്- മമ്മൂട്ടി കോമ്പിനേഷനില്‍ നിന്ന് പ്രതീക്ഷിക്കുന്ന റിസല്‍ട്ട് എന്നതാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്. ചിത്രം വന്‍ വിജയം നേടുമെന്ന് പറയുകയാണ് സംവിധായകന്‍ ബിലഹരി.

ഭീഷ്മ പർവ്വം ഈ വർഷത്തെ ബമ്പർ ഹിറ്റാണ്. ബിഗ്ബിക്ക് കിട്ടേണ്ടിയിരുന്നത് പലിശ സഹിതം ഇത്തവണ ബോക്സോഫീസിൽ നിന്ന് വന്നോളും !!, ബിലഹരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോരാട്ടം, കുഞ്ചാക്കോ ബോബന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ബിലഹരി സംവിധാനം ചെയ്ത ചിത്രങ്ങള്‍. കുടുക്ക് 2025 ആണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം.

നിറഞ്ഞാടുന്ന മമ്മൂട്ടി, 'ഭീഷ്‍മ പര്‍വ്വം' റിവ്യൂ

ബി​ഗ് ബിയില്‍ താനവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ ബിലാലില്‍ നിന്നും ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളിനെ വ്യത്യസ്തനാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി നേരത്തെ പ്രൊമോഷണല്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ഉപയോ​ഗിച്ചിരിക്കുന്ന ഭാഷാ ശൈലിയെക്കുറിച്ചും ബി​ഗ് ബിയുമായുള്ള സാമ്യത്തെക്കുറിച്ചും മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ- സ്ലാംഗിന് ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഇത് 86 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. അതിന്‍റേതായ നേരിയ വ്യത്യാസം ഉണ്ടാവും ഭാഷ സംസാരിക്കുന്ന കാര്യത്തില്‍. മേക്കിംഗിലോ കഥയിലോ കഥാപാത്രങ്ങളിലോ ബിലാലുമായി സാമ്യമില്ല. വേണമെങ്കില്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി കഥാപരിസരത്തില്‍ ഒരു സാമ്യതയെന്ന് പറയാമെന്നേയുള്ളൂ. 

ഭീഷ്മ പര്‍വ്വം കസറിയോ; ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് (Amal Neerad) ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.