ബിഗ് ബോസിലേക്ക് രണ്ട് അതിഥികള്‍.

ബിഗ് ബോസ് കടുത്ത മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വേദിയാണ്. ഓരോ മത്സരാര്‍ഥിയും തങ്ങളുടെ പ്രകടനത്തിന്റെ പരാമവധി പുറത്തെടുത്ത് ഒന്നാമതെത്താൻ ശ്രമിക്കുന്ന വേദി. എന്നാല്‍ ആ മത്സരങ്ങള്‍ക്കിടയിലും മനോഹരമായ ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഇന്നും അത്തരം ഒരു മുഹൂര്‍ത്തമുണ്ടായി.

ബിഗ് ബോസ് വീട്ടുകാരും ഓണത്തെ വരവേല്‍ക്കുകയാണ് എന്നാണ് ആദ്യം പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഗാര്‍ഡൻ ഏരിയയില്‍ പൂക്കളവും കാണപ്പെട്ടു. അതിനു ശേഷമാണ് രണ്ട് അതിഥികള്‍ വീട്ടിലേക്ക് എത്തിയത്. നടിയും ഗായികയുമായ രമ്യാ നമ്പീശനും സംഗീത സംവിധായകൻ ജസ്റ്റിൻ വര്‍ഗീസുമാണ് വീട്ടിലേക്ക് എത്തിയത്.

തുടര്‍ന്ന് കുടുംബാംഗങ്ങളോട് ഓണം ഓര്‍മകള്‍ പങ്കുവയ്‍ക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ഓണം ഓര്‍മകള്‍ പറയുന്ന ആളെ തെരഞ്ഞെടുക്കാൻ രമ്യാ നമ്പീശനോടും ജസ്റ്റിൻ വര്‍ഗീസിനോടും ആവശ്യപ്പെട്ടു. മികച്ച ഓണം ഓര്‍മ പറഞ്ഞതായി റെന ഫാത്തിമയെയാണ് രമ്യാ നമ്പീശനും ജസ്റ്റിൻ വര്‍ഗീസും തെരഞ്ഞെടുത്തത്.

നേരത്തെ രമ്യാ നമ്പീശൻ പാടിയ ഗാനം ബിഗ ബോസ് വേദിയില്‍ ലോഞ്ച് ചെയ്‍തിരുന്നു. ലോകത്തിലെ ആദ്യത്തെ ഓണപൂപ്പാട്ട് എന്ന വിശേഷണത്തോടെ എത്തിയിരിക്കുന്ന ​ഗാനം ലോഞ്ച് ചെയ്തത് ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ആണ്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി, ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കിയാണ് ആ മനോഹരഗാനം സൃഷ്ടിച്ചിച്ചത്. സ്വന്തം പറമ്പിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയിരുന്ന പഴയ ഓണകാലത്തെ ഇത് ഓർമ്മപ്പെടുത്തുന്നുവെന്നായിരുന്നു ഗാനം പുറത്തുവിട്ട് മോഹൻലാല്‍ വ്യക്തമാക്കിയത്. നമ്മുടെ പൂർവികർ ഓരോ പൂവും ഓരോ പ്രത്യേക കാരണത്താലാണ് പൂക്കളത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ കാലക്രമത്തിൽ ആ അറിവ് പലതും നഷ്ടപ്പെട്ടു. ഈ വീഡിയോ അവയുടെ മഹത്വം വീണ്ടും ഓർമ്മിപ്പിക്കുകയും കുടുംബവും സുഹൃത്തുക്കളും ചേർന്ന് പൂക്കൾ പറിക്കാൻ പോകുന്ന മധുരമായ ഓർമ്മകൾ തിരികെ കൊണ്ടുവരുകയും ചെയ്യും. ഓരോ പൂവിനും ശാസ്ത്രീയവും സാംസ്കാരികവും ആത്മീയവും കാലാവസ്ഥാനുസൃതവുമായ അർത്ഥമുണ്ട്. ഉദാഹരണത്തിന് തുമ്പപ്പൂ വിശുദ്ധമായി കരുതപ്പെടുന്ന പൂവാണ്. മുക്കുറ്റി ഭാഗ്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. തെച്ചി ഭക്തിയെയും ശക്തിയെയും പ്രതിനിധീകരിക്കുന്നു. ഇങ്ങനെ ഓരോ പൂവിനും പ്രത്യേക അർത്ഥങ്ങളുണ്ട്. ഇവയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പൂപ്പാട്ടെന്ന് അണിയറക്കാര്‍ വിശദീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക