നവാസുദ്ദിൻ സിദ്ദിഖിയുടെ സിനിമയുടെ റിലീസിന് കോടതി സ്റ്റേ
ചിത്രത്തിന്റെ സംവിധായികയായിരുന്ന ദേബമിത്ര ബിശ്വാല്‍ പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരുന്നു.
നവാസുദ്ദീൻ സിദ്ദിഖി നായകനാകുന്ന പുതിയ സിനിമയാണ് മോതിചൂര്‍ ചക്നചൂര്‍. ചിത്രത്തിന്റെ റിലീസ് മുംബൈ ഹൈക്കോടതി തടഞ്ഞെന്നാണ് പുതിയ വാര്‍ത്ത.
മോതിചൂര്‍ ചക്നചൂര്‍ 10ന് റിലീസ് ചെയ്യേണ്ടതായിരുന്നു. പ്രതിഫലം സംബന്ധിച്ച് വാഗ്‍ദാനം പാലിക്കാത്തതിനെ തുടര്‍ന്ന്, ചിത്രത്തിന്റെ സംവിധായികയായിരുന്ന ദേബമിത്ര ബിശ്വാല്‍ നിര്‍മ്മാതാക്കളായ വൂഡ്‍പെക്കര്‍ മൂവിസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. 11 ലക്ഷം രൂപയായിരുന്നു സംവിധായികയെന്ന നിലയില്‍ പ്രതിഫലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംവിധായികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും താനുമായി തയ്യാറാക്കിയ കരാറില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്നോട്ടുപോകുകയായിരുന്നു- ദേബമിത്ര ബിശ്വാല്‍ പറയുന്നു.
അഞ്ച് വര്‍ഷത്തോളമെടുത്താണ് ദേബമിത്ര ബിശ്വാല്‍ ചിത്രത്തിന്റെ കഥ തയ്യാറാക്കിയതെന്ന് അവരുടെ അഭിഭാഷക ദ്രുതി കപാഡിയ പറയുന്നു. ചിത്രത്തിന്റെ 90 ശതമാനം ജോലികളും അവരാണ് ചെയ്‍തത്. അതിനാല്‍ അവര്‍ക്ക് അതിന്റെ അവകാശവുമുണ്ട്- ദ്രുതി കപാഡിയ പറയുന്നു
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ നിര്‍മ്മാതാക്കള്‍ അതിന്റെ പ്രദര്‍ശനം നടത്തിയിരുന്നു. ടീം അംഗങ്ങള്‍ക്ക് സിനിമ ഇഷ്‍ടപ്പെടുകയും ചെയ്‍തു. തിരക്കഥ ഇഷ്‍ടപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ മൂന്ന് സിനിമയുടെ കരാറാണ് നല്‍കിയത്. അതില്‍ ആദ്യത്തേത് ആയിരുന്നു മോതിചൂര്‍ ചക്നചൂര്‍. ചിത്രത്തിന് 11 ലക്ഷം രൂപയായിരുന്നു വാഗ്‍ദാനം ചെയ്‍തത്. പക്ഷേ ആറ് ലക്ഷം രൂപ മാത്രമാണ് നല്‍കിയത്- അഭിഭാഷക പറയുന്നു.
സിനിമ എഡിറ്റ് നടക്കുമ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ രാജേഷ് ഭാട്യയുമായി സര്‍ഗ്ഗാത്മകമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുസംബന്ധിച്ച് വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. പിന്നീട്, സംവിധായികയെന്ന നിലയിലെ തന്റെ സേവനങ്ങള്‍ അവസാനിപ്പിച്ചുവെന്ന ഇമെയില്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് ദേബമിത്ര ബിശ്വാല്‍ കോടതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംവിധായികയെന്ന നിലയില്‍ നിന്ന് മാറ്റുകയായിരുന്നുവെന്നും ദേബമിത്ര ബിശ്വാല്‍ പരാതിയില്‍ പറയുന്നു.