കാന്‍സ് ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ഇക്കുറി ഇന്ത്യയെ ആദരണീയ രാജ്യമായി തെരഞ്ഞെടുത്തിട്ടുണ്ട്

ലോകത്തെ ഏറ്റവും ഖ്യാതിയുള്ള ചലച്ചിത്രോത്സവമാണ് കാന്‍ (Cannes 2022). സിനിമകളുടെ തെരഞ്ഞെടുപ്പിനൊപ്പം താരസാന്നിധ്യം കൊണ്ട് ലഭിക്കുന്ന ഗ്ലാമര്‍ പരിവേഷവും കാനിനെ മറ്റു ചലച്ചിത്രമേളകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഘടകമാണ്. ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റ് എക്കാലത്തും ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടവേദിയുമാണ്. പല ഇന്ത്യന്‍ താരങ്ങളും കാനിലെ റെഡ് കാര്‍പെറ്റില്‍ മുന്‍പും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ എണ്ണത്തില്‍ കൂടുതലുണ്ട് ഇന്ത്യന്‍ താരങ്ങള്‍.

ഐശ്വര്യ റായ്, ദീപിക പദുകോണ്‍, തമന്ന ഭാട്ടിയ, പൂജ ഹെഗ്‍ഡെ, ഹെല്ലി ഷാ, ഹിന ഖാന്‍ എന്നിവരൊക്കെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി. വേദിയില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. കാന്‍ ഫെസ്റ്റിവലിന്‍റെ 75-ാം പതിപ്പില്‍ ജൂറി അംഗം കൂടിയാണ് ദീപിക.

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

11 ദിവസം നീളുന്ന ചലച്ചിത്രോത്സവം 17ന് ആണ് ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ 2020ലെ മേള റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പതിവു ചിട്ടവട്ടങ്ങളോടെയും വര്‍ണശബളിമയോടെയും മേള നടത്തപ്പെട്ടിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ഇക്കുറി ഇന്ത്യയെ ആദരണീയ രാജ്യമായി തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ഈ പാക്കേജിന്‍റെ ഭാഗമായി ആറ് ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ആര്‍ മാധവന്‍ ചിത്രം റോക്കട്രി ദ് നമ്പി എഫക്റ്റ്, ഗോദാവരി, ആല്‍ഫ ബീറ്റ ഗാമ, ബൂംബ റൈഡ്, ധുയിന്‍, ജയരാജിന്‍റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങളാണ് അവ.