നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെയായിരുന്നു രാജീവ് പിള്ളയുടെ അര്‍ദ്ധ സെഞ്ച്വറി. 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ആദ്യ സ്‍പെല്ലില്‍ മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സ് എടുത്തു. ഓപ്പണിംഗ് ബാറ്റ്‍സ്‍മാൻ രാജീവ് പിള്ളയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് കേരള സ്‍ട്രൈക്കേഴ്‍സ് മോശമല്ലാത്ത സ്‍കോറിലെത്തിയത്. 32 പന്തില്‍ നിന്ന് 54 റണ്‍സാണ് രാജീവ് പിള്ള കേരള സ്‍ട്രൈക്കേഴ്‍സിന് വേണ്ടി നേടിയത്. ഉണ്ണി മുകുന്ദൻ 19 റണ്‍സുമായി രാജീവ് പിള്ളയ്‍ക്ക് മികച്ച പിന്തുണ നല്‍കി.

നേരത്തെ ടോസ് നേടിയ കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാജീവ് പിള്ളയ്‍ക്ക് ഒപ്പം അര്‍ജുൻ നന്ദകുമാറാണ് ഓപ്പണിംഗ് ബാറ്റ്‍സ്‍മാനായി ഇറങ്ങിയത്. കരുതലോടെ നിലയുറുപ്പിച്ച് ബാറ്റ് വീശുകയായിരുന്നു രാജീവ് പിള്ള. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ ഇടവേളകളില്‍ ഓരോന്നായി വീണു. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രം എടുത്ത അര്‍ജുൻ നന്ദകുമാര്‍ ആദ്യം മടങ്ങിയത്. കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സ് നായകൻ പ്രദീപ് അര്‍ജുൻ നന്ദകുമാറിനെ ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ മണിക്കുട്ടനും കേരള സ്‍ട്രൈക്കേഴ്‍സ് സ‍്‍കോര്‍ ബോര്‍ഡില്‍ കാര്യമായി സംഭാവന ചെയ്യാനായില്ല. നാല് പന്തില്‍ നിന്ന് ഒരു റണ്‍സാണ് കേരളത്തിന്റെ മണിക്കുട്ടന് നേടാനായത്. മണിക്കുട്ടന് പകരമിറങ്ങിയ ഉണ്ണി മുകുന്ദനാണ് രാജീവ് പിളളയ്‍ക്ക് മികച്ച പിന്തുണ നല്‍കിയത്. 10 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്തതിനുശേഷമാണ് ഉണ്ണി മുകുന്ദൻ ക്രീസില്‍ നിന്ന് മടങ്ങിയത്. ഗംഭീരമായ ഒരു സിക്സിനു ശേഷം വീണ്ടും ഉയര്‍ത്തിയടിക്കാൻ ശ്രമിച്ച ഉണ്ണി മുകുന്ദനെ കരണ്‍ ആര്യാന്റെ പന്തില്‍ ജയറാം ക്യാച്ച് എടുക്കുകയായിരുന്നു. പിന്നീടിറങ്ങിയ സിദ്ധാര്‍ഥ് മേനോൻ മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കെ ടൂര്‍ണമെന്റിലെ തന്നെ അതിഗംഭീരമായ ഒരു ക്യാച്ചില്‍ രാജീവ് പുറത്താക്കി. കരണ്‍ ആര്യാന് തന്നെയായിരുന്നു വിക്കറ്റ്. ആറാമനായിറങ്ങിയ വിവേക് ഗോപൻ ആറ് പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. രാജീവ് പിള്ളയെയാകട്ടെ ഒരു സിക്സിന് ശേഷം വീണ്ടും ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ ഗണേഷിന്റെ പന്തില്‍ ത്രിവിക്രം പിടിച്ചുപുറത്താക്കി. നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ രാജീവ് പിള്ള 54 റണ്‍സ് എടുത്തത്.

കര്‍ണാടക ബുള്‍ഡേഴ്‍സിന് വേണ്ടി കരണ്‍ ആര്യൻ രണ്ട് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്താണ് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നേടിയത്. ജയറാം കാര്‍ത്തിക് രണ്ട് ഓവറില്‍ ഒമ്പതും പ്രദീപ് ബൊഗാഡി രണ്ട് ഓവറില്‍ 13ഉം ഗണേഷ് ഒരു ഓവറില്‍ 14ഉം റണ്‍സ് വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് നേടി. രണ്ട് ഓവര്‍ എറിഞ്ഞ് 24 റണ്‍സ് വിട്ടുകൊടുത്ത ചന്ദ്രൻ കുമാറിനും ഒരു ഓവര്‍ മാത്രമെറിഞ്ഞ 12 റണ്‍സും വിട്ടുകൊടുത്ത പെട്രോള്‍ പ്രസന്നയ്‍ക്കും വിക്കറ്റൊന്നും നേടാനായില്ല. അതി ഗംഭീരമായ ഫീല്‍ഡിംഗായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സിന്റേത്.

ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‍സിനെതിരെ കേരള സ്‍ട്രൈക്കേഴ്‍സ് പരാജയപ്പെട്ടിരുന്നു. 64 റണ്‍സിനായിരുന്നു കേരളത്തിന്റെ പരാജയം. കഴിഞ്ഞ വാരം നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കര്‍ണാടക ബുള്‍ഡോസേഴ്‍സ് ഇന്ന് കേരളത്തെ നേരിടാന്‍ എത്തിയത്. പ്രദീപ് ബൊഗാഡിയുടെ നായകത്വത്തിലാണ് ടീം കര്‍ണാടക കളത്തില്‍ ഇറങ്ങിയത് എങ്കിലും സൂപ്പര്‍ താരം കിച്ച സുദീപ് കളം നിറഞ്ഞുനിന്നു.

Read More: ഉദ്വേഗം നിറച്ച് 'പകലും പാതിരാവും', ട്രെയിലര്‍ പുറത്തുവിട്ടു