തെലുങ്ക് 'ലൂസിഫർ' കസറിയോ ? 'ഗോഡ് ഫാദർ' പ്രേക്ഷ പ്രതികരണങ്ങൾ
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്‍ഫാദര്‍.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിരഞ്ജീവി ചിത്രം തിയറ്ററുകളിലേക്ക്. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ തകർത്തഭിനയിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഗോഡ് ഫാദറിൽ ചിരഞ്ജീവി അവതരിപ്പിക്കുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഈ അവസരത്തിൽ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങിനെയും ചിരഞ്ജീവിയുടെ അഭിനയത്തെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. സൽമാൻ ഖാൻ തന്റെ വേഷം മികച്ചതാക്കി എന്നും അഭിപ്രായം ഉയരുന്നുണ്ട്. "ഏറ്റവും മികച്ച എൻഗേജിംഗ് പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്ന്, സൽമാൻ ഖാൻ വേറെ ലെവൽ, ചിരഞ്ജീവി ഈസ് ബാക്ക്, ചിരഞ്ജീവിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ. ലൂസിഫറിനേക്കാൾ മികച്ചത്, മികച്ച ഒന്നാം പകുതി. അതിനെക്കാൾ ഗംഭീരമായ രണ്ടാം പകുതി. നയൻതാര തന്റെ വേഷം മികച്ചതാക്കി, തമന്റെ സംഗീതം സിനിമയെ കൂടുതൽ മികച്ചതാക്കി, ചിരഞ്ജീവിയുടെ ഗംഭീര തിരിച്ചു വരവ്, തെന്നിന്ത്യയിലെ മറ്റൊരു ബ്ലോക് ബസ്റ്റർ ", എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരങ്ങൾ.
അതേസമയം, ലൂസിഫർ തനിക്ക് പൂർണ തൃപ്തി നൽകിയ സിനിമയല്ലെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഗോഡ് ഫാദർ തയ്യാറാക്കിയിരിക്കുന്നതെന്നും ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ചിത്രം എത്തുകയെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്‍ഫാദര്‍. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് റൈറ്റ്സ് ലഭിച്ചിരിക്കുന്നത്.
16 രാജ്യങ്ങളെ മറികടന്ന് മലയാളത്തിന്റെ സൂപ്പർ ഹീറോ; പുതിയ നേട്ടവുമായി 'മിന്നൽ മുരളി'