സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല, പുറത്തിറങ്ങിയിട്ടില്ല; വയനാട്ടിലാണെന്നും ജോജു
ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്‍ത് പിന്തുണയ്ക്കണമെന്നും ജോജു.
സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് നടൻ ജോജു. നമ്മുടെ നല്ലതിനു വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണെന്നും ജോജു പറഞ്ഞു. അസുഖം വന്നതിന്റെ പേരില്‍ കുറ്റപ്പെടുത്താൻ പാടില്ല. സര്‍ക്കാര്‍ പറയുന്നത് ലോക്ക് ഡൌണില്‍ തുടരാൻ തന്നെയാണ് തീരുമാനം. സര്‍ക്കാര്‍ പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും ജോജു സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു.
കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊവിഡ് വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക് ഡൌൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ലോക് ഡൌൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്‍നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഇപ്പോള്‍ നമുക്ക് ചെയ്യാനാകുക. പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്‍ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്‍നേഹത്തോടു കൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ് എന്നും ജോജു പറഞ്ഞു.