കഷ്‍ടപ്പെടുന്ന ആര്‍ടിസ്റ്റ് എന്ന നിലയില്‍ സിനിമയില്‍ സുഹൃത്തുക്കളാരും വിളിക്കാതിരിക്കുമ്പോഴാണ് ലാലേട്ടൻ വിളിക്കുന്നത് എന്നും മണിക്കുട്ടൻ പറയുന്നു.

മോഹൻലാല്‍ നേരിട്ട് വിളിച്ച് വിവരം അന്വേഷിച്ച കാര്യം പങ്കുവച്ച് നടൻ മണിക്കുട്ടൻ. കൊവിഡ് ഭീതിയില്‍ ജീവിതം വഴിമുട്ടുമ്പോള്‍ സുഹൃത്തുക്കളാരും വിളിച്ചില്ലെന്നും മോഹൻലാല്‍ വിളിച്ചത് പുതിയ ഒരു ഊര്‍ജ്ജജമായെന്നും മണിക്കുട്ടൻ പറഞ്ഞു.

മണിക്കുട്ടന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

നന്ദി ലാലേട്ടാ ആ കരുതലിനും സ്‌നേഹത്തിനും! ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്‍കണ്ഠയിലാണ്. സിനിമകള്‍ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎല്‍ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകള്‍ക്ക് സഹായിക്കുന്നത്. സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനില്‍ക്കുന്ന സാഹചര്യം എനിക്ക് ഊഹിക്കാന്‍ കഴിയും.

സ്ട്രഗ്ളിങ് ആർടിസ്റ്റ് (struggling star അല്ല) എന്ന നിലയില്‍ സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും എന്നെക്കുറിച്ച് അന്വേഷിക്കുകയോ ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ തിരിച്ചയയ്ക്കുകയോ ചെയ്‍തിട്ടില്ല, ഒരുപക്ഷേ അവരില്‍ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം. 

വിഷമഘട്ടത്തില്‍ ആ പ്രാര്‍ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്നെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്‍തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ കൂടിയായ ഈസ്റ്റര്‍ ദിനമായിരുന്ന ഇന്ന് വന്ന ആ കോളിലെ ശബ്ദത്തിലെ സ്‌നേഹം, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്ന ഒന്നാണ്. എനിക്കാശ്വസിക്കാന്‍ ഇതില്‍പരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയില്‍. നമ്മളതിജീവിക്കും.

Add Asianetnews as a Preferred SourcegooglePreferred