Criticism against anchor Meera Anil about her unwanted questions. അവതാരക മീര അനിൽ, നടൻ ടി.ജി രവിയോടുള്ള അഭിമുഖത്തിൽ ബലാത്സംഗ രംഗങ്ങളെ 'മനോഹരം' എന്ന് വിശേഷിപ്പിച്ച് ചോദിച്ച ചോദ്യം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെ ടി.ജി രവിയോടുള്ള അവതാരക മീര അനിലിന്റെ ചോദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു. പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ് താങ്കളെന്നും അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നുമാണ് മീരയുടെ ചോദ്യം. തനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടാകുമായിരുന്നു എന്നാണ് ഇതിന് മറുപടിയായി ടി.ജി രവി പറയുന്നത്.

"സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റ​ഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?" മീര ചോദിക്കുന്നു. വലിയ വിമർശനമാണ് മീരയ്‌ക്കെതിരേ സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ വരുന്നത്. ഒരു കുറ്റകൃത്യത്തെ മനോഹരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചോദ്യം ചോദിക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.

മുൻപും നിലവാരമില്ലാത്ത ചോദ്യങ്ങൾ

മുൻപും നിലവാരമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് മീര അനിൽ വിമർശനം നേരിട്ടിട്ടുണ്ട്. ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം ഓഡിയോ ലോഞ്ചിന്റെ സമയത്ത് മോഹൻലാലിനോട് ചോദിച്ച ചോദ്യവും വലിയ ചർച്ചയായിരുന്നു. ലാലേട്ടനെ എന്തുകൊണ്ടായിരിക്കും നജീബായി ബ്ലെസ്സി പരിഗണിക്കാതിരുന്നത് എന്നായിരുന്നു മീരയുടെ ചോദ്യം. ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കേണ്ട എന്നായിരുന്നു മോഹൻലാൽ അതിന് നൽകിയ മറുപടി. മുൻ ബിഗ് ബോസ് താരം റിയാസ് സലീമിനോട് വേദിയിൽ വെച്ച് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതടക്കം പലപ്പോഴും ഇത്തരം ചോദ്യങ്ങൾ ചോദിച്ച് മീര വിവാദങ്ങളിൽ അകപ്പെടാറുണ്ട്.

YouTube video player