നീറ്റ് ക്രമക്കേടിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമായിരിക്കെ, നൃത്ത വീഡിയോ പങ്കുവെച്ച ബിജെപി നേതാവ് ഖുശ്‌ബുവിനെതിരെ രൂക്ഷവിമർശനം. മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കുന്നതിനിടെയാണ് സംഭവം.
കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന നടിയും ബിജെപി നേതാവുമായ ഖുശ്‌ബു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയർന്നുവരുന്നത്. നീറ്റ് ക്രമക്കേടിനെതിരെ സമരം ചെയ്ത് ഡൽഹിയിൽ വിദ്യാർത്ഥികൾ സമരം ചെയ്ത് അടികൊള്ളുമ്പോൾ നിങ്ങൾക്കിവിടെ ഡാൻസ് ചെയ്ത് ഇരിക്കാൻ നാണമില്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന കമന്റുകൾ. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തെ യുവജനത ജന്ദർ മന്തറിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
‘മൈക്കൽ മദന കാമ രാജൻ’ എന്ന താരത്തിന്റെ പഴയ സിനിമയിലെ ‘പേര് വച്ചാലും വയ്ക്കാമ പോനാലും’ എന്ന ഗാനത്തിന് ചുവടുകൾ വച്ചുകൊണ്ടാണ് ഖുശ്‌ബു ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഒരു ബിജെപി നേതാവ് ഇത്തരം വിഷയങ്ങളിൽ ശരിയുടെ പക്ഷത്ത് നിൽക്കുമോ എന്നും, ഇത്തരമൊരു കാര്യം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായതിൽ വലിയ അത്ഭുതമില്ലെന്നും കമന്റുകൾ ഉയർന്നുവരുന്നുണ്ട്.
അതേസമയം ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുകയാണ്. അതേസമയം, ദില്ലിയിലെ സിജെപി സമരത്തെ തുടർന്ന് 200 പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലാക്കി. ദില്ലിയിലെ വിവിധ ജില്ലകളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതിൽ ഗുണ്ടാസംഘങ്ങളും ഉൾപ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു.17 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ ഏഴര മുതൽ അടയ്ക്കും.
അതേസമയം, സിജെപി- സർക്കാർ ചർച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ച് ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ന് പന്ത്രണ്ടരയ്ക്ക് ആകും കൂടിക്കാഴ്ച നടക്കുക. ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്. ദ്രുതകർമ്മ സേന പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചുവെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആർപിഎഫ് നിർദ്ദേശം നൽകി. വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയെന്നാണ് വിവരം. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. പ്രദേശത്ത് ഇൻ്റർനെറ്റ് നിയന്ത്രണം തുടരുന്നുണ്ട്.



