സെലിബ്രിറ്റി നർത്തകരെ മറ്റ് നർത്തകർ പുച്ഛത്തോടെയാണ് കാണുന്നതെന്ന് രചന നാരായണൻകുട്ടി. എന്നാൽ, സ്വന്തം നൃത്തവിദ്യാലയങ്ങളുടെ പരിപാടികളിലേക്ക് പ്രശസ്തിക്കായി കുറഞ്ഞ ചെലവിൽ ഇതേ സെലിബ്രിറ്റികളെ തന്നെ ക്ഷണിക്കുന്നതിലെ ഇരട്ടത്താപ്പിനെ അവർ വിമർശിക്കുന്നു. Rachana Narayanankutty
സെലിബ്രിറ്റി നർത്തകരോട് അങ്ങനെയല്ലാത്ത നർത്തകർക്ക് പുച്ഛമാണെന്ന് പറയുന്നു രചന നാരായണൻകുട്ടി. എന്നാൽ പലർക്കും ആഘോഷത്തിനും മറ്റുമായി സെലിബ്രിറ്റി നർത്തകരെ തന്നെ ആവശ്യമുണ്ടെന്നും രചന നാരായണൻകുട്ടി പറയുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രചനയുടെ പ്രതികരണം.
"സെലിബ്രിറ്റി നർത്തകരെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത പല നർത്തകർക്കും പൊതുവേ പരമ പുച്ഛം ആണ്. അവർക്കു കിട്ടുന്ന കൂടുതൽ അവസരങ്ങളും കൂടുതൽ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാൽ ഈ പലർക്കും അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാർഷിക ആഘോഷത്തിനു അതിഥി ആയും, പെർഫോമേഴ്സ് ആയും ഈ 'കഴുവേറികൾ/കഴിവേറികൾ' തന്നെ വേണം. മാർക്കറ്റിംഗ് ആണ് ഉദ്ദേശം. എന്നാൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ." രചന നാരായണൻകുട്ടി പറയുന്നു.
"കുറിപ്പ് തികച്ചും വ്യക്തിപരം: ചെറുപ്പം മുതലേ എന്നെ അറിയുന്നവർക്ക് ഞാൻ ഒരു സെലിബ്രിറ്റി ഡാൻസർ അല്ല. എന്നാൽ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസിലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ 'തന്റേതല്ലാത്ത കാരണങ്ങളാൽ' അങ്ങനെ ഒക്കെ ആയിപോയി. ആ സ്റ്റാറ്റസ് മുതലാക്കി, മാർക്കറ്റിംഗ് സക്സസ് ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും സെലിബ്രിറ്റി ഡാൻസേഴ്‌സിനെ കുറ്റപ്പെടുത്താൻ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത 'പലർക്കും' മൂക്കത്തു വിരൽ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി.
NB : സെലിബ്രിറ്റി ആയും അല്ലാതേയും എന്നെ ഗസ്റ്റ് ആയും പെർഫോർമർ ആയും 'സ്നേഹത്തോടെ' (പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കിൽ ഞാൻ ഇനിയും പോകും. .. നാളെ തിരിഞ്ഞു നിന്നും, മുന്നിൽ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ." രചന നാരായണൻകുട്ടി കൂട്ടിച്ചേർത്തു.


