രശ്മിക മന്ദാന ഡീപ്ഫെയ്ക് വിഡിയോ കേസ്; 19 വയസുള്ള ബീഹാറുകാരനെ ചോദ്യം ചെയ്യുന്നു
സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാധ്യമ കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.

ദില്ലി: നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഡീപ്ഫെയ്ക് വിഡിയോ പ്രചരിപ്പിച്ച കേസിൽ ബിഹാറിൽനിന്നുള്ള 19കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു. ഈ യുവാവാണ് വിഡിയോ ആദ്യം പ്രചരിപ്പിച്ചതെന്ന സംശയത്തിലാണ് ചോദ്യംചെയ്യൽ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്. വ്യാജമായി വിഡിയോ നിര്‍മിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് പൊലീസ് അന്വേഷണം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാധ്യമ കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.
അതേ സമയം വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഇത് ആദ്യമായല്ല, ഒരു നടന്റെ മുഖം ഒറിജിനലിനൊപ്പം മോർഫ് ചെയ്യുന്നത്. നേരത്തെ, അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ നിരവധി മോർഫ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.
'എന്‍റെ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാളാണ്', ജീവിതം പങ്കുവച്ച് ആര്യ
രണ്‍ബീറിന്‍റെയും അനില്‍ കപൂറിന്‍റെയും വൈകാരിക രംഗങ്ങള്‍: അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി