വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.

ണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നടൻ ധനുഷും(Dhanush) ഭാ​ര്യ ഐശ്വര്യ രജനികാന്തും(Aishwarya) വിവാഹ മോചിതരാകാൻ പോകുന്നുവെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ. ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്ന് കസ്തൂരി രാജ പറയുന്നു. 

‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.’, എന്ന് കസ്തൂരിരാജ പറഞ്ഞു. തമിഴ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കസ്തൂരി രാജയുടെ പരാമര്‍ശം. 

2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.

ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ്

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.