ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡോടെയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനം അവസാനിച്ചത്
സാന്ത്വനത്തിലെ വില്ലത്തിയായി വന്ന് പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് അപ്‌സര രത്‌നാകരന്‍. ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിച്ചത്. മിനിസ്ക്രീനിന് പുറത്തും ജയന്തിയായിട്ടാണ് താന്‍ അറിയപ്പെട്ടിരുന്നതെന്ന് അപ്‌സര മുന്‍പും പറഞ്ഞിരുന്നു. ഇപ്പോഴിതാ സാന്ത്വനം അവസാനിക്കുമ്പോള്‍ ജയന്തിയെക്കുറിച്ച് പറയുകയാണ് അപ്‌സരയുടെ ഭര്‍ത്താവും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസ്. സീരിയലിലെ ജയന്തിയുടെ അവസാന നിമിഷം കാണിച്ചതിനെക്കുറിച്ചും തന്റെ ഭാര്യയുടെ ഏറ്റവും മനോഹരമായ കഥാപാത്രത്തെക്കുറിച്ചുമാണ് ആല്‍ബിയുടെ കുറിപ്പ്.
"ജയന്തി, ഇനിയില്ല... ഒരു കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടുക എന്നത് ഏതൊരു അഭിനേതാവിന്‍റെയും ഭാഗ്യമാണ്. ആ ഭാഗ്യം എന്‍റെ പ്രിയതമയ്ക്ക് ജയന്തിയിലൂടെ കിട്ടിയിരുന്നു. എവിടെ ചെന്നാലും സ്വാന്ത്വനം ജയന്തിയുടെ പരദൂഷണത്തെക്കുറിച്ച് പറഞ്ഞ് ഒന്ന് നുള്ളാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും ആളുകള്‍ അപ്‌സരക്ക് ചുറ്റും കൂടാറുണ്ടായിരുന്നു...", എന്ന് തുടങ്ങുന്നു ആൽബിയുടെ പോസ്റ്റ്.
"ഇന്നുവരെ ജയന്തിയെക്കുറിച്ച് ഞാന്‍ ഒരഭിപ്രായം പറഞ്ഞിരുന്നില്ല. പലരും ചോദിക്കാറുണ്ട്.. ജയന്തിയെ പോലെയാണോ അപ്‌സരയെന്ന്. അപ്‌സരയും ജയന്തിയും തമ്മില്‍ സഹാറ മരുഭൂമിയും അന്‍റാര്‍ട്ടിക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്. പ്രിയപ്പെട്ട ജയന്തീ വിട... എന്‍റെ ഭാര്യ അഭിനയിച്ചതില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ജയന്തി. വളരെയധികം തന്മയത്വത്തോടെ ജയന്തിയെ അവതരിപ്പിക്കാന്‍ അപ്‌സരയ്ക്ക് കഴിഞ്ഞു. ഏറെ സങ്കടത്തോടെയാണ് ജയന്തിയുടെ അവസാന രംഗം ഞങ്ങള്‍ രണ്ടു പേരും കണ്ടത്". തന്നില്‍ നിന്ന് ജയന്തി എന്ന കഥാപാത്രം ഒഴിഞ്ഞു പോകുമ്പോള്‍ അപ്‌സരയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്നും ആൽബി പറയുന്നു. ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡോടെയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനം അവസാനിച്ചത്.
ALSO READ : 'ഫൈറ്റ് ക്ലബ്ബ്' തിയറ്ററില്‍ മിസ് ആയോ? ഒടിടിയില്‍ കാണാം, സ്ട്രീമിംഗ് ആരംഭിച്ചു
