അൻസിബ, ടിനി ടോം, ലക്ഷ്മി പ്രിയ എന്നിവർക്കിടയിലെ വിവാദങ്ങളിൽ സംവിധായകൻ ആലപ്പി അഷ്റഫ് പ്രതികരിച്ചു. ടിനി ടോമിനെതിരെ തെളിവുകളും സാക്ഷിയുമുള്ള അൻസിബയുടെ കേസ് ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അമ്മ സംഘടനയുമായി ബന്ധപ്പെട്ടും ലക്ഷ്മി പ്രിയ, ടിനി ടോം എന്നിവർക്കെതിരെ അൻസിബ രംഗത്ത് എത്തിയതും മലയാള സിനിമയിൽ വലിയ ചർച്ചകളായി കഴിഞ്ഞു. ഇതിൽ ലക്ഷ്മി പ്രിയയ്ക്ക് എതിരായ പരാതിയിൽ കഴമ്പില്ലെന്ന് കോടതി വിധിച്ചിരുന്നു. പിന്നാലെ 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന് ലക്ഷ്മി പ്രിയ പറയുകയും ചെയ്തു. ഇപ്പോഴിതാ ഈ പ്രശ്നങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അന്‍സിബയെ പുറത്താക്കേണ്ടത് അമ്മ സംഘടനയുടെ ആവശ്യമാണെന്നും കാരണം നീതി നിക്ഷേധത്തിന് എതിരെയാണ് അന്‍സിബ സംസാരിക്കുന്നത്. അങ്ങനെയുള്ളവരെ പുറത്താക്കിയ ചരിത്രം അമ്മയ്ക്കുണ്ടെന്നും അഷ്റഫ് കുറ്റപ്പെടുത്തുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ
അന്‍സിബ എല്ലാ കാര്യങ്ങളും തീരുമാനിച്ച് ഉറപ്പിച്ച് ഇറങ്ങി കഴിഞ്ഞു. തനിക്ക് തന്‍റെ കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധമുണ്ടെന്ന കഥ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു, എനിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം ഉണ്ടെന്ന് മെസേജും അയച്ചു എന്നാണ് അന്‍സിബ പറയുന്നത്. ആ പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ എങ്ങനെയാണ് ക്ഷമിക്കേണ്ടത്. അതൊരിക്കലും സഹിക്കാന്‍ കഴിയില്ല. കാരണം മറ്റൊരാളോട് പറയാന്‍ പാടില്ലാത്ത നീചമായ കാര്യങ്ങളാണ് ടിനി ടോം പറഞ്ഞിരിക്കുന്നത്. അന്‍സിബയുടെ കയ്യില്‍ ഇതിനൊക്കെ തെളിവുണ്ടെങ്കില്‍ കാലമെത്ര കഴിഞ്ഞാലും സുകന്യയുടെ കേസ് പോലെ വിജയിക്കാനാകുമെന്നത് നിസംശയം പറയാവുന്നതാണ്. ആ തെളിവുകള്‍ മാത്രമല്ല, ടിനി ടോം അന്‍സിബയ്ക്ക് എതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന് ഒരു സാക്ഷി കൂടി ഉണ്ടെന്നതാണ് ഈ കേസിന് ബലമേറുന്നത്. പല നടിമാരും ഇതൊന്നും കേട്ടില്ലെന്ന് പറഞ്ഞ് ടിനിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, നടി നീന കുറുപ്പ് താനത് കേട്ടു എന്ന സത്യം അന്‍സിബയെ അറിയിച്ച് കൊണ്ട് മുന്നോട്ട് പോയി. അവരത് പൊതുമധ്യത്തിൽ പറയുകയും ചെയ്തു. വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും അണുവിട മാറാതെ നീന കുറിപ്പ് സത്യത്തിനൊപ്പം നില്‍ക്കുകയാണ്.
അന്‍സിബയ്ക്ക് ഭയമുള്ളൊരു കാര്യം ടിനി ടോമിന് ഉന്നതരായ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്നതാണ്. അവരുമായി അടുപ്പമുള്ളത് കൊണ്ടോ, അവരുമായി ഫോട്ടോ എടുത്തത് കൊണ്ടോ അവരാരും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കില്ല. അയാളെ സഹായിക്കില്ല. ഇതിന് മുന്‍പ് വിടുവായിത്തരം പറഞ്ഞിട്ട് ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരുന്ന ടിനി ടോമിനെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. കേട്ടിട്ടുമുണ്ട്. ഇവിടെ ഒരു സഹോദരി നിങ്ങളുടെ പ്രവര്‍ത്തി കാരണം വിഷമിച്ചിട്ടുണ്ടെങ്കില്‍ അവരോടും മാപ്പ് പറഞ്ഞ്, കേസും കോടതിയും ഒഴിവാക്കി തടിയൂരാവുന്നതാണ്.
അന്‍സിബ, ലക്ഷ്മി പ്രിയയ്ക്ക് എതിരെയും രംഗത്ത് എത്തിയിരുന്നു. ശക്തയായ എതിരാളികള്‍ക്ക് എതിരെ ഒറ്റയാള്‍ പോരാട്ടമാണ് ആ പെണ്‍കുട്ടി നടത്തുന്നത്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞിട്ടുണ്ട്. ഈ കേസ് ലക്ഷ്മി പ്രിയ വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് പിന്നെ ഒരു ജോലിക്കും പോകേണ്ട ആവശ്യമില്ല. അന്‍സിബ തരുന്ന 10 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ട് ഇനിയുള്ള കാലം സുഖമായി ജീവിക്കാം. പക്ഷേ നാടോടിക്കാറ്റ് സിനിമയില്‍ ദാസനും വിജയനും സ്വപ്നം കണ്ടത് പോലെ ആയിരിക്കാനാണ് സാധ്യത.10 കോടി രൂപ ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുന്നതിന് അതിന്‍റെ പത്ത് ശതമാനമായ 1 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. കേസ് നടത്താനുള്ള ചെലവുകള്‍ വേറെയും. ഈ പൈസയുടെ സോഴ്സുകളെ പറ്റിയും ചിലപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നേക്കാം. ഇതൊക്കെ ഇനി പരിഹരിച്ചെന്നിരിക്കട്ടെ, 10 കോടി രൂപയുടെ മാന്യത ഇവര്‍ക്കുണ്ടോന്ന് കോടതി പരിശോധിക്കും. ലക്ഷ്മി പ്രിയ ഒരു കാര്യം മനസിലാക്കിയാല്‍ നന്ന്, മാനാഭിമാനം എല്ലാവര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കുക. നിങ്ങള്‍ അധിക്ഷേപിച്ച നീന കുറിപ്പിന് മാനാഭിമാനം എന്നൊന്നില്ലേ? അവര്‍ നിങ്ങള്‍ക്കെതിരെ എത്ര കോടി ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്യേണ്ടത്. അന്‍സിബയെ പുറത്താക്കേണ്ടത് അമ്മ സംഘടനയുടെ ആവശ്യമാണ്. കാരണം നീതി നിഷേധത്തിന് എതിരെയാണ് അന്‍സിബ സംസാരിക്കുന്നത്. അങ്ങനെയുള്ളവരെ പുറത്താക്കിയ ചരിത്രം അമ്മയ്ക്കുണ്ട്. അവരുടെ എതിരാളികളെ തീവ്രവാദികളായും ചിത്രീകരിക്കുന്നുണ്ട്.



