'മണിച്ചിത്രത്താഴ് രണ്ട്' ഉണ്ടാകുമോ എന്നതില്‍ സംവിധായകൻ ഫാസില്‍.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ 'മണിച്ചിത്രത്താഴി'ന്റെ സംവിധാനം നിര്‍വഹിച്ചത് ഫാസിലാണ്. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് 'മണിച്ചിത്രത്താഴ്' എന്ന് ഫാസില്‍ അഭിപ്രായപ്പെടുന്നു. 'മണിച്ചിത്രത്താഴി'ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ഫാസില്‍.

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുവേയാണ് ഫാസില്‍ 'മണിച്ചിത്രത്താഴെ'ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാര്‍ഡ് നല്‍കിയതിന് ശേഷം മോഹൻലാല്‍ സംസാരിക്കുമ്പോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. 'മണിച്ചിത്രത്താഴി'ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസില്‍ മറുപടി നല്‍കി.

ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ഇനി അത് ചെയ്‍താല്‍ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകള്‍ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയില്‍ 30 വര്‍ഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസില്‍ വ്യക്തമാക്കിയത്. ശോഭന അടക്കമുള്ളവര്‍ സദസ്സിലിരിക്കവേയാണ് ഇക്കാര്യം സംവിധായകൻ ഫാസില്‍ വ്യക്തമാക്കിയത്.

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്‍ത 'മണിച്ചിത്രത്താഴ്' 1993ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഡോ. സണ്ണിയായി മോഹൻലാല്‍ എത്തിയപ്പോള്‍ ചിത്രത്തില്‍ ഗംഗ ആയി ശോഭനയും മറ്റ് വേഷങ്ങളില്‍ നെടുമുടി വേണു, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഗണേശ് കുമാര്‍, സുധീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. 'നാഗവല്ലി'യായി ഗംഗ മാറുന്ന അവസ്ഥയും ചിത്രത്തില്‍ ഉണ്ടായിരുന്നു. മികച്ച നടിക്കുള്ള കേരള, ദേശീയ അവാര്‍ഡുകള്‍ 'മണിച്ചിത്രത്താഴി'ലൂടെ ശോഭനയ്‍ക്ക് ലഭിച്ചു.

Read More: 'ഞങ്ങള്‍ നിരാശ കാമുകൻമാരാണ്, അതുകൊണ്ടാണ് താടിവെച്ച് നടക്കുന്നത്', മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക