മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയിരുന്നത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നൽകിയതെന്നും എന്നാൽ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നും ഷൈൻ ആരോപിച്ചു.
അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല. കേസിൽ മറ്റൊരു പ്രതിയായ അനിൽ നായർക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാൾ സ്റ്റേഷനിൽ ഹാജരായി. മേജർ രവി വ്യാഴാഴ്ച രാവിലെ 10ന് അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയെ തുടർന്നാണ് മേജർ രവിയും തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എം.ഡി അനിൽ നായരും സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നത്. സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിൻ്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് തന്നിൽ നിന്ന് പലeപ്പാഴായി 2.10 കോടി രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ഷൈനിൻ്റെ പരാതി. മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയിരുന്നത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നൽകിയതെന്നും എന്നാൽ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നും ഷൈൻ ആരോപിച്ചു. അമ്പലപ്പുഴ സ്റ്റേഷനിൽ ഷൈൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഷൈൻ പറഞ്ഞു.. തുടർന്ന് ഷൈൻ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരമാണ് അമ്പലപ്പുഴ പൊലീസ് മേജർ രവിക്കെതിരെയും അനിൽ നായർക്കുമെതിരെ കേസെടുത്തത്.
എന്നാൽ, താൻ സ്ഥലത്തില്ലെന്നും ഹാജരാകാൻ സാധിക്കില്ലെന്നും മേജർ രവി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അനിൽ നായർ വൈകിട്ടോടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരായി. മൊഴിയെടുത്ത ശേഷം ഇദ്ദേഹത്തെ പൊലീസ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യം നൽകി ഇയാളെ വിട്ടയച്ചു.
ഗാർഹിക ഗ്യാസ് സിലിണ്ടർ ചായക്കടയിൽ ഉപയോഗിച്ചു, പിടിച്ചെടുത്ത് അധികൃതർ
