‘ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അപകടകരമായി ബാധിക്കും’; സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ പാ രഞ്ജിത്ത്
കേന്ദ്രസർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍.
സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്. ഈ നിയമം ആവിഷ്കാര സ്വാതന്ത്ര്യത്തെ അപകടമായ രീതിയിൽ ബാധിക്കുമെന്നും നിയമം പിൻവലിക്കണമെന്നും പാ രഞ്ജിത്ത് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന സിനിമാറ്റോഗ്രാഫ് ആക്ട് 2021 വിയോജിപ്പിനുള്ള അവസരം ഇല്ലാതാക്കും, സിനിമയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അപകടകരമായി ബാധിക്കും. ഈ ആക്ട് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്നു. നേരത്തെ ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു.
സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ സർക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ഒടിടി, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സർക്കാര്‍ സിനിമ രംഗത്തെ പരിഷ്ക്കരണത്തിനാണ് ഒരുങ്ങുന്നത്.
കേന്ദ്രസർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ‍് പ്രദർശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona