2023-ൽ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു രാജസേനൻ

തന്‍റെ രാഷ്ട്രീയ നിലപാടിലെ മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ച് സംവിധായകന്‍ രാജസേനന്‍. പാര്‍ട്ടികളുടെ പേര് പറഞ്ഞില്ലെങ്കിലും നിലവില്‍ അനുഭാവം ബിജെപിയോടെയാണെന്ന് വ്യക്തമാക്കുന്നതാണ് രാജസേനന്‍റെ വാക്കുകള്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍ അത് താല്‍ക്കാലികമായിരുന്നുവെന്നും ഇപ്പോള്‍ ബിജെപി അനുഭാവി ആണെന്നുമാണ് പുതിയ അഭിമുഖത്തില്‍ സംവിധായകന്‍ സൂചിപ്പിക്കുന്നത്. റേഡിയോ കേരളം 1476 ന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് രാജസേനന്‍ വ്യക്തമാക്കുന്നത്.

രാജസേനന്‍റെ വാക്കുകള്‍ ഇങ്ങനെ- “ചെറിയൊരു സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു. അതിന്‍റെ പേരില്‍ വേറൊരു സ്ഥലത്തേക്ക് എന്നെ മൂന്നാല് പേര്‍ കൊണ്ടുവന്ന് കയറ്റി. ഒരു രണ്ടാഴ്ച ആ ഒരു ഇമേജ് ഉണ്ടായിരുന്നു. രണ്ടാഴ്ചയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ വീണ്ടും ദേശീയതയോടൊപ്പം തന്നെ ചലിക്കുന്നുണ്ട്. അവിടെത്തന്നെയാണ്. പിന്നെ, തീവ്രമായ രാഷ്ട്രീയം പറയാത്തത് എന്താണെന്ന് പറഞ്ഞാല്‍ സിനിമയാണ് എനിക്ക് അറിയാവുന്ന കാര്യം. കുറച്ച് നല്ല സിനിമകള്‍ വീണ്ടും ചെയ്യണം. ഞാനിപ്പോള്‍ ദേശീയതയോടൊപ്പം തന്നെയാണ്. വേറെങ്ങുമില്ല. ദേശീയത എന്ന് പറയുമ്പോള്‍ത്തന്നെ പാര്‍ട്ടി ഏതാണെന്ന് മനസിലായല്ലോ”, രാജസേനന്‍റെ വാക്കുകള്‍.

2016 ല്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു രാജസേനന്‍. പാര്‍ട്ടി നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു 2023 ല്‍ പാര്‍ട്ടി വിട്ടത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തെന്നും രാജസേനന്‍ പറഞ്ഞിരുന്നു. “മനസുകൊണ്ട് ഞാനിപ്പോള്‍ സിപിഎം ആണ്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സിപിഎം ആണ് നല്ലത്. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പട്ടതോടെയാണ് രാജി”, 2023 ല്‍ ബജെപിയില്‍ നിന്ന് രാജി വച്ച സമയത്ത് രാജസേനന്‍ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്