ആദ്യം ആലോചിച്ചത് രജനികാന്തിനെയും കമല്‍ഹാസനെയും, ഒടുവില്‍ മോഹൻലാലെത്തി ഹിറ്റാക്കി, വെളിപ്പെടുത്തല്‍
പ്രഭു ഒരു ഗാന രംഗത്ത് ചിത്രത്തിനായി വേഷമിടുകയും ചെയ്‍തിരുന്നു.

മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇൻ ബത്‍ലേഹം. സുരേഷ് ഗോപിയും ജയറാമും നായകരായ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായപ്പോള്‍ നിര്‍ണായകമായ അതിഥി വേഷമായ നിരഞ്‍ജനായി മോഹൻലാല്‍ എത്തി. രജനികാന്തിനെയും കമല്‍ഹാസനുമൊക്കെ ആ അതിഥി കഥാപാത്രമാക്കാൻ ഒരു ഘട്ടത്തില്‍ ആലോചിച്ചതാണ് എന്ന് സംവിധായകൻ സിബി മലയില്‍ വെളിപ്പെടുത്തുന്നു. സിബി മലയില്‍ കൗമുദി മൂവീസിന്റെ വീഡിയോ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദ്യം തമിഴില്‍ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമ ആയിരുന്നു സമ്മര്‍ ഇൻ ബത്‍ലഹേം എന്ന് സിബി മലയില്‍ വെളിപ്പെടുത്തുന്നു. കെ ടി കുഞ്ഞുമോൻ തമിഴ് സിനിമ ചെയ്യാൻ എന്നെ സമീപിച്ചു. ഞാൻ അദ്ദേഹത്തിനായി ഒരു സിനിമയുടെ കഥ ആലോചിക്കുമ്പോള്‍ രഞ്‍ജിത്തും തമിഴ്‍നാട്ടില്‍ ഉണ്ടായിരുന്നു. രഞ്‍ജിത്തും ഞാനും ഒന്നിച്ച് ഒരു സിനിമ മദ്രാസില്‍ നിന്ന് കണ്ടിരുന്നു. കുടുംബ ബന്ധങ്ങളുടെ ഒരു അടുപ്പം സിനിമയില്‍ ഞങ്ങള്‍ കണ്ടു. ഇതുപോലെ ഒന്ന് ആലോചിച്ചാലോയെന്ന് ഞാൻ തിരക്കഥാകൃത്തായ രഞ്‍ജിത്തിനോട് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് സമ്മര്‍ ഇൻ ബത്‍ലേഹിമിനറെ കഥയുടെ പ്രാരംഭം. കഥയുടെ ഏകദേശ രൂപമായി. കെ ടി കുഞ്ഞുമോനുമായി ആ കഥ ഞങ്ങള്‍ ചര്‍ച്ച ചെയ്‍തു. പക്ഷേ വലിയ ക്യാൻവാസില്‍ ഒരു സിനിമ ആയിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അതിനാല്‍ അത് നടന്നില്ല.
പിന്നീട് രഞ്‍ജിത്ത് കമലിനായി ആ കഥ ആലോചിച്ചിരുന്നു. ജയറാമിനെയും പ്രഭുവിനെയും ആയിരുന്നു ആലോചിച്ചത്. വീണ്ടും എനിക്ക് ഒരു തമിഴ് സിനിമ ചെയ്യാൻ അവസരമുണ്ടായി. ഞങ്ങള്‍ അങ്ങനെ പല സിനിമ കഥകളും ചര്‍ച്ച ചെയ്‍തെങ്കിലും തൃപ്‍തിയായില്ല. അപ്പോഴാണ് രഞ്‍ജിത്തിന്റെ പഴയ ആ കഥ ഓര്‍മയിലെത്തുന്നതും അത് ചര്‍ച്ച ചെയ്‍ത് തീരുമാനിക്കുന്നതും. ജയറാമിനെും പ്രഭുവിനെയും നായകരായി തീരുമാനിച്ചു.നായികയായി മഞ്‍ജു വാര്യരെയും തീരുമാനിച്ചു. തമിഴകത്തെ പതിവ് അനുസരിച്ച് സിനിമ തുടങ്ങുന്നതിന് മുമ്പേ ഒരു പാട്ട് ചിത്രീകരിച്ചു. പ്രഭുവും മഞ്‍ജു വാര്യരുമായിരുന്നു വേഷമിട്ടത്. പിന്നീട് നിര്‍മാതാവ് പ്രതിസന്ധിയിലാകുകയും ആ സിനിമയില്‍ നിന്ന് പിൻമാറുകയും ചെയ്‍തു.
സിയോദ് കോക്കര്‍ ഞങ്ങളുടെ ആ സിനിമ മലയാളത്തില്‍ ചെയ്യാൻ ചെയ്യാറായി. പ്രഭുവിന്റെ വേഷത്തിലേക്ക് സുരേഷ് ഗോപിയെത്തി. ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് മറ്റൊരു പ്രധാന കഥാപാത്രം എത്താനുണ്ട് എന്ന് രഞ്‍ജിത് വ്യക്തമാക്കിയത്. മഞ്‍ജു വാര്യരുടെ അഭിരാമി എന്ന കഥാപാത്രത്തിന്റെ നിഗൂഢത വെളിപ്പെടുത്തുന്ന ഒരു നിര്‍ണായക വേഷമാണ് അത്. സുരേഷ് ഗോപിയും ജയറാമും ചെയ്യുന്ന കഥാപാത്രങ്ങളുടെ മുകളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന ഒരു നടനെ അതിന് വേണം. രജനികാന്തിനെ ആലോചിച്ചു. കമല്‍ഹാസനെയും ആലോചിച്ചു. മോഹൻലാലുണ്ടെങ്കില്‍ പിന്നെന്തിന് വേറെ ആളെന്തിനെന്ന് ഒടുവില്‍ തീരുമാനത്തിലെത്തുകയും ചെയ്‍തു. അദ്ദേഹം ഒരു ആയുര്‍വേദ ചികിത്സയിലായിരുന്നു. ഞങ്ങള്‍ മോഹൻലാലിനോട് ആ കഥ പറയുകയും സമ്മതിക്കുകയും ചെയ്‍തു. സിനിമയിലെ മോഹൻലാന്റെ ആ നിര്‍ണായക കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. മോഹൻലാലും മഞ്‍ജു വാര്യരുമൊന്നിച്ചുള്ള ഫാന്റസി രംഗം ഉണ്ടായിരുന്നു. മാത്രവുമല്ല മഞ്‍ജു വാര്യരുടെ മനംമാറ്റത്തിന് പ്രേരിപ്പിക്കുന്ന രംഗം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അത് ലാഗാണെന്ന് ഫസ്റ്റ് ഷോ കണ്ട സിയാദ് കോക്കര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അത് കട്ട് ചെയ്‍ത് ഷോ പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചു. എന്നിട്ടും പ്രേക്ഷകര്‍ സ്വീകരിച്ചു. ഒടുവില്‍ ആ വലിയ രംഗം സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു എന്ന് സിബി മലയില്‍ വെളിപ്പെടുത്തുന്നു.
Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക