'ധുരന്ധർ' കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങളോടെ വീണ്ടും തിയേറ്ററുകളിൽ എത്തി. നയതന്ത്രപരമായ കാരണങ്ങളാൽ 'ബലൂച്' പോലുള്ള വാക്കുകൾ മ്യൂട്ട് ചെയ്ത ഈ സ്പൈ ത്രില്ലർ, ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകൾ സ്വന്തമാക്കി.

മുംബൈ: കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം'ധുരന്ധ'റിന്‍റെ പരിഷ്കരിച്ച പതിപ്പിൽ തിയേറ്ററുകളിൽ എത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദ്ദേശത്തെത്തുടർന്ന് ചിത്രത്തിലെ ചില സംഭാഷണങ്ങളിലും വാക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച പതിപ്പ് ഇന്ന് മുതൽ രാജ്യവ്യാപകമായി പ്രദർശിപ്പിച്ചു തുടങ്ങി. ചിത്രത്തിലെ ഒരു പ്രധാന സംഭാഷണത്തിൽ ഉപയോഗിച്ചിരുന്ന 'ബലൂച്' എന്ന വാക്ക് മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം മ്യൂട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വാക്കുകൾ മ്യൂട്ട് ചെയ്യാനും ഒരു സംഭാഷണത്തിൽ മാറ്റം വരുത്താനുമാണ് നിർമ്മാതാക്കൾക്ക് ലഭിച്ച നിർദ്ദേശം. ഡിസംബർ 31ന് വൈകുന്നേരത്തോടെ തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും പുതിയ ഡിജിറ്റൽ സിനിമാ പാക്കേജ് എത്തിച്ചിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ പാകിസ്ഥാനിലെ ലയാരി ടൗണിൽ ഭീകരവാദികൾക്കിടയിൽ നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരന്‍റെ കഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ പ്രമേയം ചില നയതന്ത്ര സെൻസിറ്റിവിറ്റികളെ ബാധിക്കുമെന്ന് കണ്ടാണ് ഈ നടപടി.

ബോക്സ് ഓഫീസിലെ കുതിപ്പ്

വെറും 27 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 1,128 കോടി രൂപയിലധികം നേടി. ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രം ചിത്രം 754.50 കോടി രൂപയാണ് സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിന്റെ റെക്കോർഡുകൾ തകർത്തുകൊണ്ട് കുതിക്കുന്ന ധുരന്ധർ, ചൈനയിൽ റിലീസ് ചെയ്യാതെ തന്നെ 1000 കോടി ക്ലബ്ബിൽ കയറുന്ന ഏക ഇന്ത്യൻ ചിത്രമായി മാറിക്കഴിഞ്ഞു.

ചിത്രത്തിലെ ചില ഭാഗങ്ങൾ 'പാക് വിരുദ്ധം' ആണെന്ന് ആരോപിച്ച് യുഎഇ, കുവൈത്ത്, സൗദി അറേബ്യ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ഏകദേശം 80 കോടി രൂപയുടെ നഷ്ടം വരുത്തിയതായി വിതരണക്കാർ അറിയിച്ചു. 2026 മാർച്ചിൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗം (ധുരന്ധർ 2) പുറത്തിറങ്ങാനിരിക്കെ, നിലവിലെ പതിപ്പിലെ ഈ മാറ്റങ്ങൾ സിനിമയുടെ കളക്ഷനെ ബാധിക്കില്ലെന്നാണ് സിനിമാ മേഖലയിലുള്ളവരുടെ വിലയിരുത്തൽ.