പുതുതായി പണിയുന്ന തിയേറ്റർ കോംപ്ലക്സുകളുടെ വരുമാനം വീതംവെയ്ക്കുന്നതിൽ ചലച്ചിത്ര വികസന കോർപ്പറേഷനും കിഫ്ബിയും തമ്മിൽ തർക്കം. കിഫ്ബി വായ്പ ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിന് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരം: പുതുതായി പണിയുന്ന തിയേറ്റർ കോംപ്ലക്സുകളുടെ വരുമാനം വീതംവെയ്ക്കുന്നതിൽ ചലച്ചിത്ര വികസന കോർപ്പറേഷനും കിഫ്ബിയും തമ്മിൽ തർക്കം. കിഫ്ബി വായ്പ ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിന് മാറ്റിവയ്ക്കണമെന്നാണ് കിഫ്ബിയുടെ ആവശ്യം. മുഴുവൻ വരുമാനവും കിഫ്ബിക്ക് നൽകിയാൻ ചെലവിന് പോലും കാശുണ്ടാകില്ലെന്നാണ് കെഎസ്എഫ്‍ഡിസിയുടെ വാദം. തർക്കം നിലനിൽക്കെ തിരിച്ചടവ് കരാർ ഒപ്പിടാനുള്ള നീക്കവും നടക്കുകയാണ്. അളഗപ്പനഗർ, പേരാമ്പ്ര, കായംകുളം, തലശ്ശേരി, പയ്യന്നൂർ, താനൂർ, വൈക്കം, പായം, കാക്കനാട് എന്നീ ഒമ്പത് ഇടങ്ങളിലാണ് കെഎസ്എഫ്ഡിസി കിഫ്ബി വായ്പ വഴി തിയേറ്റർ കോപ്ലംക്സുകൾ നിര്‍മിക്കുന്നത്. ആകെ 137 കോടി 39 ലക്ഷം രൂപ കിഫ്ബി വായ്പയായി അനുവദിക്കും. 

ഈ തുക ചലച്ചിത്ര വികസന കോർപ്പറേഷൻ തിരിച്ചടയ്ക്കുന്നതിനുള്ള വ്യവസ്ഥകളെ ചൊല്ലിയാണ് ഇപ്പോള്‍ തർക്കം. തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിലേക്ക് വേണമെന്നാണ് കിഫ്ബി ആവശ്യപ്പെടുന്നത്. മൊത്തം വരുമാനവും എസ്ക്രൂ അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനുപുറമെ ആകെ തിയേറ്ററുകളിൽ നിന്നും ഇ-ടിക്കറ്റിംഗ് വഴി കെഎസ്എഫ്‍ഡിസിക്ക് കിട്ടുന്ന വരുമാനം കൂടി നൽകണമെന്നാണ് വ്യവസ്ഥ. മാസം ഏകദേശം 90 ലക്ഷം രൂപ കെഎസ്‍എഫ്‍ഡിസി തിരിച്ചടയ്ക്കേണ്ടിവരും. തിരിച്ചടവ് തുകയേക്കാൾ അധികം പണം അക്കൗണ്ടിലേക്ക് എത്തിയാൽ, അത് കെഎസ്‍എഫ്‍ഡിസിക്ക് കൈമാറാം. എസ്ക്രൂ അക്കൗണ്ടിലേക്ക് എത്തുന്ന തുക കുറവാണെങ്കിൽ, ബാക്കി തുക കെഎസ്‍എഫ്‍ഡിസിയുടെ പ്ലാൻഫണ്ടിൽ നിന്ന് ഈടാക്കും. ധനമന്ത്രിയും സാംസ്കാരിക മന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് ഈ വ്യവസ്ഥകൾ തയ്യാറാക്കിയത്. 

ഈ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നായിരുന്നു തുടക്കം മുതൽ കെഎസ്‍എഫ്‍ഡിസിയുടെ നിലപാട്. മുഴുവൻ വരുമാനവും കിഫ്ബിക്ക് നൽകിയാൽ, തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള കാശ് പോലും ബാക്കി ഉണ്ടാകില്ലെന്നാണും പ്രതിസന്ധിയുണ്ടാകുമെന്നുമാണ് കെഎസ്‍എഫ്‍ഡിസി ചൂണ്ടിക്കാട്ടുന്നത്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിഹിതം എങ്ങനെ നൽകുമെന്നും കെഎസ്എഫ്‍ഡിസിക്ക് ആശങ്കയുണ്ട്. ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ശക്തമായ എതിർപ്പ് മറികടന്ന് തിരിച്ചടവ് കരാർ ഒപ്പിടാനാണ് നീക്കം. 2017ലായിരുന്നു പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയിലാണ് തിയേറ്ററുകൾ പണിയുന്നത്. 

നാല് തിയേറ്റർ കോംപ്ലക്സുകളുടെ പണിയാണ് ഇതുവരെ തുടങ്ങാനായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ,എംഎൽഎമാരുടെ സമ്മർദ്ദം കാരമാണ് കെഎസ്എഫ്ഡിസിക്ക് ബാധ്യതയാകുന്ന തിരിച്ചടവ് കരാർ തിടുക്കപ്പെട്ട് ഒപ്പിടുന്നതെന്നാണ് ആക്ഷേപം. എന്നാൽ, ഭൂമി പോലും കെഎസ്എഫ്ഡിക്ക് സ്വന്തമല്ലെന്നിരികെ, ഈടില്ലാത്ത വായ്പയിൽ ഈ വ്യവസ്ഥകളല്ലാതെ മറ്റ് വഴിയില്ലെന്നാണ് കിഫ്ബിയുടെ വാദം. മുഴുവൻ വരുമാനമത്തിന് പകരം ഒരു ഭാഗം വരുമാനം മാത്രം തിരിച്ചടവിന് മാറ്റിവയ്ക്കുന്ന തരത്തിൽ വ്യവസ്ഥകൾ പുതുക്കണമെന്നാണ് കെഎസ്‍എഫ്‍ഡിസുടെ ആവശ്യം.

YouTube video player