ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയ വിനീതയെയും, രാധാകുമാരിയെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയ വിനീതയെയും, രാധാകുമാരിയെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ഇന്നലെ രണ്ട് പേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായെങ്കിലും അന്വേഷണവുമായി പ്രതികൾ പൂർണമായും സഹകരിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ദിയയുടെ ക്യു ആർ കോഡിന് പകരം ജീവനക്കാർ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു.