'മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ?'

കടുവ സിനിമയിലെ ഒരു സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ അണിയറക്കാര്‍ പിന്‍വലിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്‍തിരുന്നു. വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഒപ്പം സംഭാഷണം ചിത്രത്തില്‍ നിന്ന് നീക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മാനസിക രോ​ഗമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോ​ഗ വിദ​ഗ്ധന്‍ ഡോ. സി ജെ ജോണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്‍റെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഡോ. സി ജെ ജോണിന്‍റെ കുറിപ്പ്

കടുവയെന്ന സിനിമയിൽ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വേറെയും പരാമർശമുണ്ട്. ഇതിലെ വില്ലൻ പൊലീസ് മേധാവി, നായകനെ കൊല്ലാൻ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത്‌ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയിൽ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നു. ബൈപോളാർ രോഗവും ക്രിമിനൽ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടർ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ്‌ വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ? പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേർക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന്‌ ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യൂട്ട് ചെയ്തു. 

ALSO READ : റാമിന്‍റെയും സീതയുടെയും പ്രണയം ഏറ്റെടുത്ത് പ്രേക്ഷകർ; 'സീതാ രാമം' ഇതുവരെ നേടിയത്