വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; സൽമാനെ മുഖ്യമന്ത്രി വിളിച്ചു, സുരക്ഷ ഉറപ്പ് നൽകി
വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ നടന്ന വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി. സൽമാന്‍റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സി സിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബൈക്കിൽ എത്തിയ അക്രമികളുടെ സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മുംബൈ പൊലീസ് ദൃക്സാക്ഷികളുടെ മൊഴിയും ശേഖരിക്കുന്നുണ്ട്. അക്രമികളെ ഉടൻ തിന്നെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സൽമാൻ ഖാനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുമെന്ന് നടന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ് നടന്നത്. അജ്ഞാതരായ അക്രമികൾ സൽമാന്‍റെ വീടിന് നേരെ അഞ്ച് റൗണ്ട് വെടിവക്കുകയായിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. ബാന്ദ്ര പൊലീസാണ് സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയത്. ലോക്കൽ പൊലീസിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്. ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പൊലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം