1974 ല്‍ സെഹ്റീല ഇന്‍സാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ഋഷിയും നീതുവും പരിചയപ്പെടുന്നത്...

മുംബൈ: 'നമ്മുടെ കഥയുടെ അന്ത്യം'; നടന്‍ ഋഷി കപൂറിന്‍റെ വിയോഗത്തില്‍ ഭാര്യയും നടിയുമായ നീതുകപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്. കയ്യില്‍ മദ്യം നിറച്ച ഗ്ലാസുമായിരിക്കുന്ന ഋഷി കപൂറിന്‍റെ ചിത്രം പങ്കുവച്ചാണ് നീതു കപൂര്‍ ഒറ്റവരിയില്‍ അവരുടെ വേദന പങ്കുവച്ചത്. 

1974 ല്‍ സെഹ്റീല ഇന്‍സാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ഋഷിയും നീതുവും പരിചയപ്പെടു്നത്. പിന്നീട് 1980 ല്‍ ഇരുവരും വിവാഹിതരായി. ഖേല്‍ ഖേല്‍ മേന്‍, റഫൂ ചക്കര്‍, കഭീ കഭീ, അമര്‍ അക്ബര്‍ അന്‍റണി, ദുനിയ മേരി ജെബ് മേന്‍, സിന്ദ ദില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചു.

വിവാഹത്തിന് ശേഷവും ഇരുവരും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിരുന്നു. ലവ് ആജ് കല്‍, ദോ ദൂനി ചാര്‍, ജബ് തക് ഹേ ജാന്‍, എന്നിവയിലും മകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം ബെഷാറാം എന്ന ചിത്രത്തിലും അവര്‍ ഒന്നിച്ചു. 

View post on Instagram

റിദ്ധിമ കപൂര്‍ എന്ന മകളുമുണ്ട് ഋഷി കപൂറിനും നീതു കപൂറിനും. ജ്വല്ലറി ഡിസൈനറായ റിദ്ധിമയ്ക്ക പിതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്താനായിരുന്നില്ല. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 2018 ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. 

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 

രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട അദ്ദേഹം 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. 2019 ല്‍ അഭിനയിച്ച 'ദ ബോഡി' ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.