ചെന്നൈയിലെ രോഹിണി തിയേറ്ററിലായിരുന്നു സംഭവം.
ധനുഷിനെ നായകനാക്കി മിത്രൻ ജവഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഒരുവർഷത്തിന് ശേഷം എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഈ ആഘോഷം അതിരുകടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ധനുഷിനെ സ്ക്രീനിൽ കണ്ടപ്പോഴുള്ള ആരാധകരുടെ ആവേശം വലിയ നാശ നഷ്ടമാണ് ഉണ്ടാക്കിയത്.
ചെന്നൈയിലെ രോഹിണി തിയേറ്ററിലായിരുന്നു സംഭവം. ധനുഷിന്റെ ആദ്യ സീനില്‍ ഉണ്ടായ ആര്‍പ്പു വിളികള്‍ക്കും ഡാന്‍സിനും ഇടയില്‍ ആരാധകര്‍ സ്‌ക്രീനുകള്‍ വലിച്ചുകീറുക ആയിരുന്നു. ഇത് കനത്ത നാശനഷ്ടത്തിനും തീയറ്റര്‍ ഉടമയ്ക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് 'തിരുച്ചിദ്രമ്പല'ത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രകാശ് രാജും ചിത്രത്തിലുണ്ട്. കലാനിധി മാരൻ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിച്ച ചിത്രം കൂടിയാണിത്.
തമിഴില്‍ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ്? ധനുഷിന്‍റെ 'തിരുച്ചിദ്രമ്പലം' ആദ്യ പ്രതികരണങ്ങള്‍
അതേസമയം, 'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധാനം. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലൈപ്പുലി എസ് താണുവാണ് നിർമ്മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.
