സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ അനുമതിയെന്ന് എ കെ ബാലൻ
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായി.
കൊവിഡിനെ തുടര്‍ന്ന് ഏറ്റവും ബുദ്ധിമുട്ടുകള്‍ നേരിട്ട തൊഴില്‍ മേഖലകളില്‍ ഒന്ന് സിനിമയായിരുന്നു. സിനിമ തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിര്‍ത്തിവയ്‍ക്കുകയും ചെയ്‍തിരുന്നു. ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടും നേരിട്ടു. സിനിമകളുടെ റിലീസും നീട്ടാൻ തീരുമാനമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ അനുമതി നല്‍കുമെന്ന് സിനിമ മന്ത്രി എ കെ ബാലൻ അറിയിച്ചിരിക്കുന്നു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്സിങ്ങ് എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്‍ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ എന്നും എ കെ ബാലൻ പറയുന്നു.