കേരളത്തിൽ സംഭവിക്കുന്നതെന്ത് എന്ന് കൃത്യമായി പറയുന്ന സിനിമ: ജി സുരേഷ് കുമാർ
എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാർ പറഞ്ഞു.
തിരുവനന്തപുരം: ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല 'ദി കേരള സ്റ്റോറി' എന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. സിനിമ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും സുരേഷ് കുമാർ പറഞ്ഞു.
33,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാർ പറഞ്ഞു. ഏറെ വിവാദങ്ങൾക്കിടെ ഇന്ന് കേരള സ്റ്റോറി തിയറ്ററുകളിൽ എത്തിയിരുന്നു.
അതേസമയം, പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിന്‍റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തിലെ 21 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. കേരള സ്റ്റോറിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോടിനെക്കാള്‍ ലഹരി ചിലപ്പോൾ കൊച്ചിയില്‍ കിട്ടും: ബാബുരാജ്
സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളിയിരുന്നു. വിവാദപരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് ചരിത്ര സിനിമയല്ല. സാങ്കൽപികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും കോടതി പരാമർശിച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.