പ്രശസ്ത നടി ആശ ശരത് ഒരു അഭിമുഖത്തിൽ തൻ്റെ ജീവിതത്തിലെ വേദനാജനകമായ ഒരനുഭവം പങ്കുവെച്ചു. മൂന്നാമത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിൽ എട്ടാം മാസത്തിൽ സങ്കീർണതകൾ കാരണം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്.
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ആശ ശരത്. ടെലിവിഷൻ സീരിയലുകളിലൂടെ മിനിസ്‌ക്രീനിൽ സജീവമായ ആശ ശരത് പിന്നീട് മികച്ച സിനിമകളുടെയും ഭാഗമായിരുന്നു. ദൃശ്യം ഫ്രാഞ്ചൈസിയിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച ആശ ശരത്തിന്റേതായി ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും പ്രസവ സംബന്ധമായി താൻ നേരിട്ട ബുദ്ധിമുട്ടകളെ കുറിച്ചും ആശ ശരത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്ത് തനിക്ക് എട്ടാം മാസത്തിൽ പ്രസവിക്കേണ്ടി വന്നുവെന്നും, കുഞ്ഞിനെ നഷ്ടമായെന്നും ആശ ശരത് പറയുന്നു. ആ കാലഘട്ടം ട്രോമയുള്ളതായിരുന്നുവെന്നും ആ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണെന്നും ആശ ശരത് കൂട്ടിച്ചേർത്തു.
"എനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞ് വരണമല്ലോ. എനിക്ക് കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു." ആശ ശരത് പറയുന്നു.
‘ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണ്’
"ഞാൻ മൂന്ന് കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്. 40 ദിവസം കഴിഞ്ഞാൽ തിരിച്ച് പോകും. ആ സമയത്ത് ഞാൻ റേഡിയോയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ച് പോകുമ്പോൾ കുട്ടികളെയും കൊണ്ടാണ് പോകുക. പങ്കുവിന് ഒരു വയസുള്ളപ്പോൾ ഞാൻ അമ്മുവിനെ ഗർഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോകുന്നത്. പ്രെഗ്നൻസിയുടെ ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്.ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണ്." ആശ ശരത് കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.


