പാട്ടിനിടയില്‍ തൊണ്ടയിടറിയ അനുഭവവും ഗായിക ചിത്ര പങ്കുവയ്‍ക്കുന്നു.

മലയാളത്തിന്റെ മാധുര്യമാണ് ഗായിക കെ എസ് ചിത്ര. കെ എസ് ചിത്രയെന്ന പേര് ഓര്‍ത്ത് കാതു കൂര്‍പ്പിച്ചാല്‍ കേള്‍വിയിലേക്കെത്താൻ കാത്തുനില്‍ക്കുന്നത് ഒട്ടനവധി മധുര ഗീതങ്ങളാകും. വരികള്‍ ഓര്‍മയില്ലെങ്കിലും കെ എസ് ചിത്രയുടെ ശബ്‍ദത്തില്‍ ഓര്‍മയിലെന്നോണം കേള്‍വിയില്‍ ആ പാട്ടുകള്‍ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കും. മലയാളിയുടെ കാതോര്‍മയില്‍ അത്രത്തോളം അലിഞ്ഞുചേര്‍ന്നിരിക്കുന്നതാണ് കെ എസ് ചിത്രയുടെ ശബ്‍ദവും ആ പാട്ടുകളും. വര്‍ഷങ്ങള്‍ മാറുന്നതറിയാതെ ആ പാട്ടുകള്‍ ഇന്നും ഹിറ്റായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അറുപതാം പിറന്നാളിലും കെ എസ് ചിത്രയ്‍ക്ക് മലയാളികളുടെ മനസില്‍ പ്രായമാകാത്തതും അതുകൊണ്ടാണ്. ചിത്രയുടെ പാട്ട് കേട്ട് ആത്മഹത്യശ്രമം ഉപേക്ഷിച്ച ആരാധകൻ ആ ശബ്‍ദത്തിന്റെ വൈകാരിക തീവ്രതയ്‍ക്ക് സാക്ഷ്യമായതും സംഗീത പ്രേമികള്‍ക്ക് ചിരപരിചിതമായ കഥകളില്‍ ഒന്നു മാത്രമാകുന്നു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര അക്കഥ വെളിപ്പെടുത്തുന്നുണ്ട്. ഒരു പ്രോഗ്രാമിന് പാടിക്കൊണ്ടിരിക്കെയാണ് കെ എസ് ചിത്ര അയാളെ കാണുന്നത്. സ്റ്റേജിന്റെ സൈഡില്‍ അയാള്‍ കരയുന്നതും ചിത്ര കണ്ടു. പ്രോഗ്രാം കഴിഞ്ഞ് ആള്‍ക്കൂട്ടത്തിനിടെയിലൂടെ വന്ന് കാലിൻ വീണപ്പോള്‍ ചിത്ര അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ആ പാട്ട് ജീവിതം മാറ്റിയെന്ന് പറയുകയായിരുന്നു അയാള്‍. അമ്മാ ഞാൻ ഇന്ന് ജീവനോടെ ഇരിക്കാൻ കാരണം നിങ്ങളാണ്. താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ആ സമയത്താണ് കെ എസ് ചിത്രയുടെ ആ പാട്ട് കേള്‍ക്കുന്നത്. അതാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നും ചിത്രയോട് അയാള്‍ വ്യക്തമാക്കുകയായിരുന്നു.

ഞാനല്ല ഇതിന് കാരണക്കാരിയെന്നായിരുന്നു അയാളോട് ചിത്രയുടെ മറുപടി. എന്റെ ശബ്‍ദം അതില്‍ വന്നുവെന്നേയുള്ളൂ. ആ വരികളാണ് നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. അതെഴുതിയത് പാ വിജയ് ആണെന്നും ചിത്ര അയാളെ ഓര്‍മിപ്പിച്ചു.

നടനുമായ ചേരൻ സംവിധാനം ചെയ്‍ത ചിത്രം 'ഓട്ടോഗ്രാഫി'ലെ 'ഓവ്വര് പൂക്കളുമേ' എന്ന ആ ഗാനം പാടിയപ്പോഴുള്ള മറ്റൊരു അവിസ്‍മരണീയമായ സംഭവവും അഭിമുഖത്തില്‍ കെ എസ് ചിത്ര ഓര്‍മിക്കുന്നു. ചെന്നൈയിലെ മാതൃമമന്ദിര്‍ എന്ന സ്‍കൂളിലെ വേദിയില്‍ പാടുകയായിരുന്നു. സെറിബ്രല്‍ പാള്‍സി വന്ന കുട്ടികളാണ് അവിടെയുള്ളത്. പാടുന്നതിനിടയില്‍ രക്ഷിതാക്കളും കുട്ടികളും കരഞ്ഞു. ചിത്രയും അതു കണ്ട് കരഞ്ഞു. തൊണ്ടയിടറി പാടാൻ പറ്റാതെ ആയി. എങ്ങനെയൊക്കെയോ പാടി അവസാനിപ്പിക്കുകയായിരുന്നുവെന്നും കെ എസ് ചിത്ര ഓര്‍ക്കുന്നു.

Read More: 'ചെന്നൈയിലേക്ക്', ഭാര്യയുടെ സ്‍നേഹ ചുംബനത്തിന്റെ ഫോട്ടോ പങ്കുവെച്ച് ബാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക