നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം, മോട്ടോര്‍ വാഹന വകുപ്പിനെ വിമര്‍ശിച്ച് ഹരീഷ്
നാടക സംഘത്തിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വെച്ചതിന് പിഴ ആവശ്യപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന് എതിരെ ഹരീഷ് പേരടി.
നാടക ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് വാഹനത്തില്‍ വെച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‍ക്വാഡ് പിഴ അടക്കാൻ ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. ബോര്‍ഡ് വച്ചതിന് 24000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചേറ്റുവ പാലത്തിന് സമീപമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‍ക്വാഡ് പരിശോധനയ്‍ക്കായി തടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി നാടക പ്രവര്‍ത്തകനും സിനിമ നടനുമായ ഹരീഷ് പേരടി രംഗത്ത് എത്തി.
ഹരീഷ് പേരടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
നമുക്ക് ആ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം. ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം. എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം. കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം. അതിനാൽ ഇതിന്റെ വിഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാധ്യമങ്ങളിലൂടെ തെറി പറയാം. പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്. ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത് തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്‍കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത്.