Fatima Sana Shaikh on getting seizures during Dangal, epilepsy diagnosis. 'ദംഗൽ' താരം ഫാത്തിമ സന ഷെയ്ഖ് തന്റെ അപസ്മാര രോഗത്തെക്കുറിച്ചുള്ള അനുഭവങ്ങൾ വെളിപ്പെടുത്തി. സിനിമയുടെ ചിത്രീകരണത്തിനിടയിലും ഡാൻസ് ക്ലാസ്സിലും തനിക്ക് രോഗം വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. 

2016 ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫാത്തിമ സന ഷെയ്ഖ്. ആമിർ ഖാന്റെ മകളായി ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ് കാഴ്ചവച്ചത്. ഇപ്പോഴിതാ തന്റെ അപസ്മാരത്തെ കുറിച്ച്‌ ഫാത്തിമ സന ഷെയ്ഖ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരിക്കൽ ഡാൻസ് ക്ലാസിനിടെ അപസ്മാരം വന്ന് ബോധം പോയപ്പോൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അറിയാതെ അവളുടെ കൈ തന്റെ വായിൽ വച്ചുവെന്നും, താനത് കടിച്ചുമുറിച്ചുവെന്നും ഫാത്തിമ സന ഷെയ്ഖ് പറയുന്നു.

ദംഗൽ സിനിമയുടെ ചിത്രീകരണത്തിനിടെയും തനിക്ക് അപസ്മാരം വന്നിരുന്നുവെന്നും, സിനിമ തന്നെ ആശ്രയിച്ച് ഇരിക്കുന്നതിനാൽ അവരാണ് തന്നെ മുംബൈയിലുള്ള ഒരു ന്യൂറോളജിസ്റ്റിന്റെ അടുത്ത കൊണ്ടുപോയതെന്നും പറഞ്ഞ ഫാത്തിമ സന ഷെയ്ഖ്, മരുന്ന് കഴിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും കൂട്ടിച്ചേർത്തു. സോഹ അലി ഖാനുമായുള്ള പോഡ്കാസ്റ്റിനിടെയായിരുന്നു ഫാത്തിമ സന ഷെയ്ഖിന്റെ പ്രതികരണം.

"ഞാന്‍ ഡാന്‍സ് ക്ലാസിലായിരുന്നു. ഡാന്‍സ് ചെയ്തു കൊണ്ടിരിക്കെ ഞാന്‍ ബോധം കെട്ട് വീണു. സീഷറുണ്ടായി. ഒരു പെണ്‍കുട്ടി അവളുടെ കൈ എന്റെ വായില്‍ വച്ചു. ഞാന്‍ അവളെ കടിച്ചു. സ്പൂണ്‍ വെക്കാനൊക്കെ പറയില്ലേ, ആ പാവം സ്വന്തം കൈ ആണ് വച്ചത്. ഞാന്‍ കടിച്ച് അവളുടെ കൈ മുറിഞ്ഞ് ചോര വന്നു. അവള്‍ക്ക് പിന്നെന്ത് സംഭവിച്ചുവെന്ന് ദൈവത്തിനറിയാം. അവര്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്. ഞാന്‍ ഡാന്‍സ് ക്ലാസിലായിരുന്നു. പിന്നെ എന്ത് നടന്നുവെന്ന് ഓര്‍മയില്ല. കണ്ണ് തുറന്നപ്പോള്‍ പത്ത് പേര്‍ എന്നെ മുകളീന്ന് നോക്കുകയാണ്. പരിചിതമായ മുഖമൊന്നും കണ്ടില്ല. എവിടെയാണെന്ന് മനസിലായില്ല. എന്തിന് ഇവിടെ വന്നുവെന്നും ഓര്‍മയില്ല. ഞാന്‍ കരയാന്‍ തുടങ്ങി പിന്നെ ഡോക്ടര്‍ വന്നു. അവള്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് അയാള്‍ പറഞ്ഞു. അവര്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. ചിലപ്പോള്‍ എന്തെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായിരിക്കും എന്ന് ഡോക്ടര്‍ പറഞ്ഞു. അയാള്‍ക്കും അറിവുണ്ടായിരുന്നില്ല." ഫാത്തിമ സന ഷെയ്ഖ് പറയുന്നു.

‘എപ്പോഴും വിഷാദവും ദേഷ്യവും’

"ദംഗലിനിടെ പലവട്ടം ഞാന്‍ ബോധം കെട്ടു. ഭാഗ്യത്തിന് ആമിറും സാന്യയും ഉണ്ടായിരുന്നു. സിനിമ തന്നെ എന്നെ ആശ്രയിച്ചാണിരിക്കുന്നതെന്നതിനാല്‍ പ്രൊഡക്ഷന്‍ ഹൗസ് എല്ലാ ഉത്തരവാദിത്തവും ഏറ്റെടത്തു. അവര്‍ എന്നെ ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയി. എല്ലാ ടെസ്റ്റും ചെയ്തു. അവര്‍ എനിക്ക് മരുന്ന് തന്നു. പക്ഷെ ആ മരുന്ന് എനിക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. മയക്കുമരുന്ന് പോലെയായിരുന്നു. നേരെ നടക്കാന്‍ പോലും പറ്റില്ലായിരുന്നു. എപ്പോഴും വിഷാദവും ദേഷ്യവും. അതോടെ മരുന്ന് കഴിക്കുന്നത് നിര്‍ത്തി. എന്നാല്‍ അക്കാര്യം ആരോടും പറഞ്ഞില്ല. കാരണം മരുന്ന് ഉപേക്ഷിച്ചാല്‍ എനിക്ക് സീഷറുണ്ടാകും. സീഷറുണ്ടാകുന്നത് ആരും കാണാന്‍ പാടില്ല. അതിനാല്‍ സാധ്യത തോന്നുമ്പോള്‍ തന്നെ ഞാന്‍ ബാത്ത് റൂമിലേക്ക് ഓടും. അകത്ത് കയറി അടച്ചിരിക്കും. അത് പക്ഷെ നാല് വര്‍ഷം നീണ്ടുപോയി." ഫാത്തിമ സന ഷെയ്ഖ് കൂട്ടിച്ചേർത്തു.