'വിജയദിനത്തില്‍' എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം; വിമര്‍ശിച്ച് ഹരീഷ് പേരടി
‘38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല"
തിരുവനന്തപുരം: തുടർഭരണം ലഭിച്ചതിന്റെ ആഘോഷമായ 'വിജയദിനത്തില്‍' സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം നടത്തിയ നടപടിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലാണ് പേരടിയുടെ വിമര്‍ശനം. ‘38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല.ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുഴപ്പമാണ്...ക്ഷമിക്കുക.’ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതുന്നു.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു...PPE കിറ്റ് അണിഞ്ഞ് ആബുലൻസിൻ്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാൻ പറ്റുന്നുണ്ട്....38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല...ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിൻ്റെ കുഴപ്പമാണ്...ക്ഷമിക്കുക