അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്നതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കിയത്.
കൊച്ചി: നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ യുടൂബ് ചാനൽ അവതാരകയെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന് ചൂണ്ടികാട്ടി മരട് പൊലീസിൽ യൂട്യൂബ് അവതാരക നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയെന്നും പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് അവതാരക അറിയിച്ചതായും കേസ് റദ്ദാക്കണമെന്നും നടൻ ആവശ്യപ്പെട്ടു. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി മരട് പൊലീസ് എടുത്ത കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തു. തനിക്ക് പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും പരാതിക്കാരിയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പിന്നാലെയാണ് കോടതി കേസ് റദ്ദാക്കിയത്.
കേസിൽ ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധന പൊലീസ് നടത്തിയിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ കേസിന്‍റെ തുടർനടപടികളെന്താകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന താല്‍ക്കാലികമായി വിലക്കിയിരുന്നു. നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്നാണ് നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം എടുത്തത്. വിലക്കിയ നടപടിയിൽ ഉടൻ പുനരാലോചനയില്ലെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചിരുന്നു.
ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്കിനെ എതിര്‍ത്ത് മമ്മൂട്ടി രംഗത്ത് എത്തിയിരുന്നു. നിർമ്മാതാക്കളുടെ വിലക്ക് ഒഴിവാക്കാമായിരുന്നു. വിവാദപരമായ ചോദ്യങ്ങളും ഉത്തരങ്ങളും ഒഴിവാക്കാവുന്നതാണ്. ഒരു തലത്തിനപ്പുറത്തേക്ക് വിവാദം വളർത്തുന്നത് രണ്ട് കൂട്ടർക്കും നന്നല്ലെന്നുമായിരുന്നു മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
