താൻ നല്ല ക്ഷമയുള്ള ആളാണെന്നും, ആദ്യ സിനിമയായ ബോയ്ഫ്രണ്ട് ചെയ്യുന്ന സമയത്ത് ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ ഔട്ടാകും എന്ന് പറയുന്ന ആളുകളെയാണ് താൻ കൂടുതലും കണ്ടതെന്നും ഹണി റോസ് പറയുന്നു.
മലയാള സിനിമയിൽ ഇരുപത് വര്ഷം തികയ്ക്കുകയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത് 2005 പുറത്തിറങ്ങിയ 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'റേച്ചൽ' റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് റേച്ചലിൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ട്രെയ്‌ലറും, പോസ്റ്ററുകളും, ഗാനങ്ങളും വലിയ സ്വീകാര്യത നേടിയിരുന്നു. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ തന്റെ സ്വാഭാവത്തെ കുറിച്ചും, സിനിമയിൽ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് ഹണി റോസ്. താൻ നല്ല ക്ഷമയുള്ള ആളാണെന്നും, ആദ്യ സിനിമയായ ബോയ്ഫ്രണ്ട് ചെയ്യുന്ന സമയത്ത് ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ ഔട്ടാകും എന്ന് പറയുന്ന ആളുകളെയാണ് താൻ കൂടുതലും കണ്ടതെന്നും ഹണി റോസ് പറയുന്നു.
"എന്റെ സ്വഭാവം ഇങ്ങനെ തന്നെയാണ്. ഇത്രയും സൈലന്റായൊരു കുട്ടിയെ കണ്ടിട്ടുണ്ടാകില്ല. സ്‌കൂളിലാണെങ്കില്‍ അങ്ങനൊരാള്‍ ആ ക്ലാസിലുണ്ടെന്ന് പോലും അറിയില്ല. നല്ല ക്ഷമയുണ്ടായിരുന്നു, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ആളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍, എനിക്കത് എളുപ്പമാണ്. എന്നോട് എല്ലാവരും ചോദിക്കുന്ന കാര്യമാണത്. ചില അഭിമുഖങ്ങളൊക്കെ കണ്ടിട്ട് കുറേപ്പേര്‍ ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ പറ്റുന്നുവെന്ന്. വിഷമം ഇല്ലാത്തതു കൊണ്ടോ ആ ഇമോഷന്‍ മനസിലാക്കാത്തത് കൊണ്ടോ അല്ല. ഇമോഷണല്‍ ഇന്റലിജന്‍സ് എന്നു വിളിക്കാം. അവിടെയൊരു ഡ്രാമ ക്രിയേറ്റ് ചെയ്യേണ്ട എന്നു കരുതിയാണ്." ഹണി റോസ് പറയുന്നു.
"എനിക്ക് എന്നില്‍ ഒടുക്കത്തെ വിശ്വാസമുണ്ട്. ബോയ്ഫ്രണ്ടില്‍ വന്ന സമയത്ത് ഇതൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല, ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ ഔട്ടാകും എന്ന് പറയുന്ന ആളുകളെയാണ് ഞാന്‍ കൂടുതലും കണ്ടത്. അവിടെ നിന്നും കിട്ടിയതായിരിക്കണം. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പക്ഷെ അങ്ങനെ പറയുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നത്. ബോയ്ഫ്രണ്ട് ചെയ്തു കഴിഞ്ഞ ശേഷം സന്തോഷകരമല്ലാത്തൊരു അനുഭവമുണ്ടായിട്ടുണ്ട്. ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്തു. അന്ന് ചെറുപ്പമാണ്. എനിക്കത് മെന്റല്‍ ട്രോമയായി. ആ ബുദ്ധിമുട്ട് ഞാന്‍ കുറേനാളത്തെ നേരിട്ടിരുന്നു. ഞാന്‍ വളര്‍ന്നത് അച്ഛന്റേയും അമ്മയുടേയും ഒറ്റമോളായാണ്. അതിനാല്‍ അത്യാവശ്യം പാംപര്‍ ചെയ്താണ് എന്നെ വളര്‍ത്തിയത്. അത്ര വലിയ ചീത്തയൊന്നും കേട്ടിട്ടില്ല. വേദനിച്ചുവെങ്കിലും കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതും ഉള്ളില്‍ നിന്നുമൊരു ധൈര്യം വന്നു. അവരെക്കൊണ്ട് തിരുത്തിപ്പറയിപ്പിക്കും എന്നൊരു വിശ്വാസം. ആ വിശ്വാസം എനിക്ക് എന്നുമുണ്ട്." ഹണി റോസ് കൂട്ടിച്ചേർത്തു.
ഇറച്ചിവെട്ടുകാരിയായി ഹണി റോസ്
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് റേച്ചലിന്റെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ 'കണ്ണിൽ മാരിവില്ലിൻ ചെണ്ട്...' ഏറെ സ്വീകാര്യത നേടുകയുണ്ടായി. വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.


